അശരണായ രോഗികൾക്ക് ആശ്രയ കേന്ദ്രമായി നായനാർ ചാരിറ്റബിൾ ട്രസ്റ്റ് മന്ദിരം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാവപ്പെട്ട ജനങ്ങൾക്കായി ജീവിതം ഒഴിഞ്ഞ് വച്ചയാളാണ് നായനാരെന്നും വേദനിക്കുന്നവർക്ക് സാന്ത്വനമായി മന്ദിരത്തിന് മാറാൻ കഴിയുമെന്നും തിരുവന്തപുരം ഇകെ നയനാർ ചാരിറ്റബിൾ ട്രസ്റ്റ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തലസ്ഥാനത്തെ പ്രധാന ആശുപത്രികളായ ആർസിസി, ശ്രീചിത്ര, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സ തേടിയെത്തുന്ന നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്രയകേന്ദ്രമായി ഇ.കെ.നായനാർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആസ്ഥാന മന്ദിരവും വിശ്രമ കേന്ദ്രവും തുറന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി സൗകര്യവും ഭക്ഷണവും അടക്കം വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. പത്ത് കോടി രൂപ ചെലവിൽ നാല് നിലകളിലായി വിപുലമായ സൗകര്യമാണ് മന്ദിരത്തിലുള്ളത്.
തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്‍ററിന് പിറക് വശത്ത് 27.5 സെന്‍റ് ഭൂമിയിൽ 18000 ചതുരശ്ര അടിയിലാണ് വിശ്രമകേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. ആകെ 32 മുറികളാണ് വിശ്രമകേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്. 32 രോഗികൾക്കും കൂട്ടിരിപ്പുകാര്‍ക്കും താമസിക്കാൻ കഴിയുന്ന ഡോര്‍മിറ്ററി. ഒരേസമയം 40 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാകുന്ന വിശാലമായ ഭക്ഷണ ഹാൾ. പാചക മുറി, ലിഫ്റ്റ് എന്നിവ വിശ്രമകേന്ദ്രത്തിലുണ്ട്. ഇതു കൂടാതെ സ്ത്രീകൾക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശുചിമുറികളോട് കൂടി നാലാംനിലയിൽ ഒരു ഡോര്‍മിറ്ററിയും സജ്ജമാക്കിയിട്ടുണ്ട്. നിർധന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നാമമാത്രമായ സര്‍വ്വീസ് ചാര്‍ജ് ഈടാക്കി നൽകി ഇ.കെ.നായനാര്‍ ചാരിറ്റബിൾ ട്രസ്റ്റ് ആസ്ഥാന മന്ദിരത്തിൽ താമസിക്കാനാവും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here