ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം(world Photography Day). സങ്കേതിക വിദ്യ വളർന്നതോടെ ഫോട്ടോഗ്രാഫി ഇന്ന് ഏവർക്കും ചെയ്യാൻ കഴിയുന്ന ഒരു മേഖലയായി വളർന്നു. “ഫോട്ടോഗ്രഫി പഠിപ്പിക്കാൻ പറ്റില്ല, പക്ഷേ പഠിക്കാൻ പറ്റും” എന്ന് മഹേഷിനോട് ചാച്ചൻ പറഞ്ഞത് വെറുതെയല്ല, അങ്ങനെ പഠിപ്പിച്ച് അറിയേണ്ട ഒന്നല്ല ഫോട്ടോഗ്രഫി.
സ്വയം പഠിച്ച് മെച്ചപ്പെടേണ്ടതാണ്. ക്യാമറ കണ്ട് പിടിച്ച കാലം മുതലിങ്ങോട്ട് ഇതുവരെയായും ആ ഉപകരണത്തെ നെഞ്ചോട് ചേര്‍ത്ത് അനേകമനേകം ആളുകള്‍ ലോകമെങ്ങും ഉണ്ടായിട്ടുണ്ട്. സ്വന്തം ചിത്രം കണ്ടിരിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്?
കടന്നു പോയ ഒരു നിമിഷത്തെ മൂല്യം തിരിച്ചറിയാൻ പഴയ ഒരു ഫോട്ടോ മാത്രം മതിയാകും. ഒരു വാക്കോ കുറിപ്പോ ഇല്ലാതെ തന്നെ ഓർമകളുടെ പെട്ടി തുറന്ന് കഴിഞ്ഞ കാലത്തെ സന്തോഷവും വേദനയും അതേ തീവ്രതയിൽ അറിയിക്കാനുള്ള കഴിവ് ഒരു ഫോട്ടോയ്ക്കുണ്ട്.
ചരിത്രം
ലോകത്തെ ആദ്യ വിജയകരമായ ഫോട്ടോഗ്രാഫ് ‘വ്യു ഫ്രം വിന്‍ഡോ അറ്റ് ലേ ഗ്രാസ്’ 1827 ജൂണിലോ ജൂലൈയിലോ ആയി പിറവികൊണ്ടുവെന്ന് ചരിത്രം പറയുന്നു. ആദ്യ ഫോട്ടോഗ്രാഫിയുടെ പിറവിയുടെ പിന്നില്‍ ജോസഫ് നീസ്ഫര്‍ നീപ്സ് എന്ന പട്ടാളക്കാരനായ ശാസ്ത്രജ്ഞന്റെ ത്യാഗപൂര്‍ണ്ണമായ ജീവിതമുണ്ട്.
നിരന്തരം ഫോട്ടോഗ്രാഫി പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ട അദ്ദേഹത്തിന്റെ ജീവിതം ആഴത്തില്‍ പഠിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് ആധുനിക ലോകത്തിന്റെ കടമയാണ്. 1765 മാര്‍ച്ച് 7-ന് ഫ്രാന്‍സിന്റെ പ്രാന്തപ്രദേശമായ ഷാലന്‍ സര്‍ സാവണില്‍ നീപ്സ് ജനിച്ചു.
ജോസഫ് നീസ്ഫര്‍ നീപ്സ് 1816-നു മുന്‍പ് തുടങ്ങിയ പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമാണ് 1827-ല്‍ പിറന്ന ആദ്യ വിജയകരമായ ഫോട്ടോഗ്രാഫ്. 1822-ല്‍ എന്‍ഗ്രേവ് ചെയ്ത പോപ്പ് പയസ് ഏഴാമന്റെ ചിത്രം അദ്ദേഹം ഒരു കോണ്‍ടാക്റ്റ് പ്രിന്റ് അടിച്ചിരുന്നു. ഈ പ്രക്രിയയെ ജോസഫ് നീസ്ഫര്‍ ‘ഹീലിയോഗ്രാഫി’ എന്നാണ് വിളിച്ചത്.
അതായത് സൂര്യനെക്കൊണ്ട് വരപ്പിക്കുക. അന്ന് ‘ഫോട്ടോഗ്രാഫി’ എന്ന വാക്ക് പ്രയോഗത്തില്‍ ഇല്ലായിരുന്നു. 1839 മാര്‍ച്ച് 14-ന് ലണ്ടനിലെ സോമര്‍സെറ്റ് ഹൗസിലുള്ള റോയല്‍ സൊസൈറ്റിയില്‍ സര്‍ ജോണ്‍ ഹേഴ്സല്‍ എന്ന ശാസ്ത്രജ്ഞനാണ് ‘ഫോട്ടോഗ്രാഫി’ എന്ന സംജ്ഞ ആദ്യമായി ഉപയോഗിച്ചത്. ‘നോട്ട് ഓണ്‍ ദി ആര്‍ട്ട് ഓഫ് ഫോട്ടോഗ്രാഫി’ എന്ന പ്രബന്ധം അവതരിച്ചപ്പോഴാണ് ‘ഫോട്ടോഗ്രാഫി’ എന്ന പദം അദ്ദേഹം ആദ്യമായി ഔദ്യോഗികമായി ഉപയോഗിച്ചത്.
1824-ല്‍ ലിത്തോഗ്രാഫിക്ക് കല്ലില്‍ ബിറ്റുമിന്‍ തയ്യാറാക്കി ക്യാമറ ഓബ്സ്‌ക്യൂറ ഉപയോഗിച്ച് ജോസഫ് നീസ്ഫര്‍ ഒരു ചിത്രമെടുത്തു. എന്നാല്‍, അത് മാഞ്ഞുപോയി. ജോസഫ് നീസ്ഫര്‍ തന്റെ സഹോദരന്‍ ക്ലോഡിന് ഒരു കത്തെഴുതി. അതില്‍ ആ ചിത്രത്തെ വിശേഷിപ്പിച്ചത് ‘ചേതനയില്ലാത്ത അത്ഭുതം’ എന്നാണ്.
ഇങ്ങനെ ഒരു ഫോട്ടോഗ്രാഫ് പിറന്നു എന്നതിനു തെളിവായിട്ട് ഇന്ന് ആ കത്ത് മാത്രമാണ്. ആ ചിത്രം മാഞ്ഞുപോകാതെ നിലനിന്നിരുന്നുവെങ്കില്‍ ലോകത്തെ ആദ്യ ഫോട്ടോഗ്രാഫ് 1824-ല്‍ പിറന്നു എന്നു പറയാന്‍ കഴിയുമായിരുന്നു.
മേല്‍പ്പറഞ്ഞ രണ്ട് വസ്തുതകളെ അടിസ്ഥാനമാക്കി പ്രശസ്ത അമേരിക്കന്‍ ചിത്രകാരനും ഫോട്ടോഗ്രാഫറുമായ മാന്‍ റേ, ജോസഫ് നീസ്ഫറിന്റെ ജന്മഗ്രാമത്തിന്റെ സമീപം ഗ്രാസിലെ പ്രധാന റോഡില്‍ ജനങ്ങളില്‍നിന്ന് പിരിവെടുത്ത് ഒരു പടുകൂറ്റന്‍ മാര്‍ബിള്‍ സ്മാരകം 1933-ല്‍ പണിതു. അതില്‍ ഇങ്ങനെ എഴുതി: ”നീസ്ഫര്‍ നീപ്സ് ഫോട്ടോഗ്രാഫിയുടെ ഉപജ്ഞാതാവ് 1822” ഇതാണ് നീസ്ഫറിനു മാന്‍ റേ നല്‍കിയ ആദരാഞ്ജലി.
1825-ല്‍ ജോസഫ് നീസ്ഫര്‍ പരീക്ഷണം തുടര്‍ന്നു. തന്റെ എസ്റ്റേറ്റ് വസതിയുടെ മുകളിലത്തെ നിലയുടെ ജനാലയില്‍നിന്ന് നടുമുറ്റത്തിന്റെ ഫോട്ടോ പല പ്രാവശ്യം ക്യാമറ ഉപയോഗിച്ച് പകര്‍ത്തി. ജൂഡിയ ബിറ്റുമിന്‍ കോട്ടു ചെയ്ത പ്യൂട്ടര്‍ പ്ലേറ്റുകളാണ് ഉപയോഗിച്ചത്. അങ്ങനെ 1827 ജൂണിലോ ജൂലൈയിലോ ലോകത്തെ ആദ്യ വിജയകരമായ ഫോട്ടോഗ്രാഫ് പിറന്നു.
ആദ്യ ഫോട്ടോഗ്രാഫ്
1827 ഡിസംബര്‍ 8-ന്, ലണ്ടനിലെ റോയല്‍ സൊസൈറ്റി ഫെല്ലോയും സസ്യശാസ്ത്രജ്ഞനുമായ ബെയര്‍ മുഖേന ആദ്യ ഫോട്ടോഗ്രാഫും അതിന്റെ കയ്യെഴുത്തുപ്രതിയും റോയല്‍ സൊസൈറ്റിയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഒരു കാരണവശാലും ജോസഫ് നീസ്ഫര്‍ അതിന്റെ രഹസ്യം (ഫോര്‍മുല) വെളിപ്പെടുത്തിയില്ല.
അതിനാല്‍ 1827-ല്‍ ആദ്യ ഫോട്ടോഗ്രാഫിന് ശാസ്ത്ര വിശാരദന്മാരുടെ യോഗം അംഗീകാരം നല്‍കിയില്ലെന്നു മാത്രമല്ല, യാതൊരുവിധ സ്‌കോളര്‍ഷിപ്പും അനുവദിച്ചുമില്ല. അദ്ദേഹം ഇവയെല്ലാം സസ്യശാസ്ത്രജ്ഞന്‍ ബെയറിനെ ഏല്പിച്ചിട്ട് പാരീസിലേക്കു മടങ്ങി. ജോസഫ് നീസ്ഫര്‍ പാരീസില്‍ വന്ന് വീണ്ടും പരീക്ഷണങ്ങളില്‍ മുഴുകി.
ജോസഫ് നീസ്ഫര്‍ നീപ്സിന്റെ ഫോട്ടോഗ്രാഫി കണ്ടുപിടുത്തങ്ങള്‍ കേട്ടറിഞ്ഞ ലൂയിസ് ദാഗൈര്‍ എന്ന ആള്‍ അദ്ദേഹത്തോടൊപ്പം 1829-ല്‍ പത്തുവര്‍ഷത്തെ പങ്കാളിത്ത കരാര്‍ പ്രകാരം പരീക്ഷണങ്ങളില്‍ ഒപ്പം ചേര്‍ന്നു. 1833 ജൂലൈ 5-ന് പെട്ടെന്ന് പക്ഷാഘാതം വന്ന് ജോസഫ് നീസ്ഫര്‍ മരണത്തിന്റെ ഫ്രെയിമില്‍ പ്രവേശിച്ചു.
റോയല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആദ്യ ഫോട്ടോഗ്രാഫിന്റെ പ്രദര്‍ശനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു. 1898-ല്‍ ലണ്ടനിലെ പ്രശസ്തമായ ക്രിസ്റ്റല്‍ പാലസിലാണ് അവസാനമായി പ്രദര്‍ശനം നടന്നത്. അതിനുശേഷം അരനൂറ്റാണ്ടുകാലം ആദ്യ ഫോട്ടോഗ്രാഫ് എവിടെയാണെന്ന് ലോകത്ത് ആര്‍ക്കും അറിയില്ലായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here