സംസ്ഥാനത്ത് ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു: മന്ത്രി ജി. ആർ. അനിൽ

സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തതായി ഭക്ഷ്യ വകുപ്പ് മന്ത്രി മന്ത്രി ജി ആർ അനിൽ അറിയിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഒരു വർഷത്തിൽ 17,586 എ. എ. വൈ കാർഡുകളും 2,64.058 പി. എച്ച്. എച്ച് കാർഡുകളും വിതരണം ചെയ്തു. പൊതുജനങ്ങളുടെ പരാതികൾക്കും നിർദ്ദേശങ്ങൾക്കും ഉടൻ പരിഹാരം കാണുന്നതിനാണ് ഫോൺ ഇൻ പരിപാടി എല്ലാമാസവും നടത്തുന്നത്.

കഴിഞ്ഞ മാസം വന്ന പരാതികളിൽ നാല് പരാതിക്കാർക്ക് മുൻഗണനാ റേഷൻ കാർഡ് നൽകി. 11 പരാതികളിൽ വ്യക്തമായ രേഖകൾ അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻഗണന റേഷൻ കാർഡുകൾക്ക് സെപ്റ്റംബർ 13 മുതൽ വീണ്ടും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അക്ഷയ സെന്റർ മുഖേനയോ സിറ്റിസൺ ലോഗിൻ വഴിയോ civisupplieskerala.gov.in ലൂടെയോ അപേക്ഷകൾ സമർപ്പിക്കാമെന്നും മന്ത്രി അറിയിച്ചു.

ഓൺലൈനായി ലഭിക്കുന്ന അപേക്ഷകളിൽ സമയബന്ധിതമായി പരിശോധന പൂർത്തിയാക്കി മുൻഗണനാ ലിസ്റ്റ് തയാറാക്കി അർഹതയുള്ളവർക്ക് റേഷൻ കാർഡ് ലഭ്യമാക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അനർഹമായി കൈവശം വെച്ച 1,39,746 മുൻഗണന കാർഡുകൾ കണ്ടെത്തി അർഹതയുള്ളവർക്ക് നൽകാൻ കഴിഞ്ഞു. അനർഹരായിട്ടുള്ളവർ ഇത്തരത്തിൽ മുൻഗണന കാർഡ് കൈവശം വച്ചിട്ടുണ്ടെങ്കിൽ വിവരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ശക്തമായ തുടർനടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

2022 ജൂലൈ മുതൽ ഓഗസ്റ്റ് 20 വരെ പുതുതായി വന്ന അപേക്ഷയിൽ 89 എ. എ. വൈ ആർഡുകളും 30685 പി. എച്ച്. എച്ച് കാർഡുകളും അനുവദിച്ചു. പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നവർക്ക് ഒരു മാസത്തിനുള്ളിൽ സമയബന്ധിതമായി അർഹതയുള്ള ആനുകൂല്യം നൽകുവാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഓൺലൈൻ അപേക്ഷകളിലെ 19,444 കാർഡുകളും വിതരണം ചെയ്തവയിൽ ഉൾപ്പെടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here