ഗവര്‍ണര്‍ പദവിയും രാജ്ഭവനും ദുരുപയോഗം ചെയ്യരുത്: ഇ പി ജയരാജന്‍

അത്യുന്നത നിലവാരം കാത്തുസൂക്ഷിക്കേണ്ട ഗവര്‍ണര്‍ പദവിയും രാജ്ഭവനും ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഉന്നത നിലവാരത്തില്‍ പൊതുസമൂഹം കാണുന്ന പദവിയിലിരിക്കുന്ന ഗവര്‍ണര്‍, ആപദവിക്ക് ചേരാത്ത വിധമാണ് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. രാജ്ഭവനെ ആര്‍എസ്എസ് സംഘപരിവാര്‍ സംഘം ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റി. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ ‘ക്രിമിനല്‍’ എന്നാണ് ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ വിശേഷിപ്പിച്ചത്.

ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ഗവര്‍ണറുടെ പദവിക്ക് യോചിച്ചതാണോ ഇത്തരം നിലവാരം കുറഞ്ഞ പ്രയോഗങ്ങള്‍ എന്ന് പുനര്‍ചിന്തനം നടത്തണം. കണ്ണൂര്‍ വിസി പാര്‍ട്ടി കേഡറെപോലെ പ്രവര്‍ത്തിക്കുന്നുവെന്നും കഴിഞ്ഞ ദിവസം പ്രസ്താവിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ വിളിച്ചുപറയുന്നത്. ഉന്നതമായ അക്കാദമിക് പാരമ്പര്യമുള്ള അധ്യാപകരെ നിരന്തരം അധിക്ഷേപിക്കുന്ന രീതി ശരിയാണോ എന്ന് പരിശോധിക്കണം. സാധാരണ ആര്‍എസ്എസ് സേവകനെപോലെ ഗവര്‍ണര്‍ തരംതാഴാന്‍ പാടില്ല.

കേന്ദ്രത്തെയും ആര്‍എസ്എസ് സംഘപരിവാര്‍ ദേശീയ നേതൃത്വത്തെയും തൃപ്തിപ്പെടുത്താന്‍ ഗവര്‍ണര്‍ നടത്തുന്ന പദപ്രയോഗങ്ങളും പ്രവൃത്തികളും സംസ്ഥാനത്തിനുതന്നെ നാണക്കേടുണ്ടാക്കുന്നതാണ്. കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം വിലയിരുത്തുന്നുണ്ട് എന്ന ഓര്‍മവേണം. സംസ്ഥാന ഭരണത്തെയോ, സര്‍വകലാശാലകളെയോ ശരിയായ നിലയില്‍ വിലയിരുത്തി വിമര്‍ശിക്കുന്നതിനോ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനോ ആരും എതിരല്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടാം. പക്ഷെ, കേന്ദ്ര ബിജെപി വര്‍ഗീയ താല്‍പര്യം നടപ്പാക്കാന്‍ ഗവര്‍ണര്‍ പദവിയും രാജ്ഭവനും ദുരുപയോഗം ചെയ്യുന്നത് ശരിയല്ല. ജനാധിപത്യത്തിനും ഫെഡറലിസത്തിനും അപകടകരമായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തിയായി പ്രതിഷേധിക്കുന്നതായും ഇപി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News