സിംബാബ്‌വേക്കെതിരെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യക്ക് 13 റൺസ് ജയം. ഇന്ത്യയെ അട്ടിമറിക്കുന്നതിന്റെ വക്കോളമെത്തിയെങ്കിലും വിജയലക്ഷ്യമായ 290ന് 13 റണ്‍സ് അകലെ സിംബാബ്‌വേയുടെ പോരാട്ടം അവസാനിച്ചു. ഒരു വശത്ത് വിക്കറ്റുകള്‍ വീണെങ്കിലും എട്ടാം വിക്കറ്റില്‍ ബ്രാഡ് ഇവാന്‍സിനെ കൂട്ടുപിടിച്ച് സികന്ദര്‍ റാസ നേടിയ സെഞ്ചുറി 115(94) ആഫ്രിക്കന്‍ ടീമിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ജയം കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല. 36ാം ഓവറില്‍ 169ന് 7 വിക്കറ്റ് എന്ന നിലയില്‍ നിന്നായിരുന്നു സിംബാബ്‌വേയുടെ അവിശ്വസനീയമായ പോരാട്ടം. റാസ-ഇവാന്‍സ് സഖ്യം 79 പന്തില്‍ നിന്ന് 104 റണ്‍സാണ് നേടിയത്.
ജയം 15 പന്തില്‍ 21 റണ്‍സ് അകലെ നില്‍ക്കെ ബ്രാഡ് ഇവാന്‍സിനെ ഷാര്‍ദുല്‍ ഠാക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ സിംബാബ്‌വെ പതറി. തൊട്ടടുത്ത ഓവറില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ച റാസയെ മികച്ച ഒരു ഡൈവിങ് ക്യാച്ചിലൂടെ ഗില്‍ മടക്കിയപ്പോഴാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് നെഞ്ചിടിപ്പ് സാധാരണഗതിയിലെത്തിയത്. മുന്‍നിരയും മധ്യനിരയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണത് സിംബാബ്‌വേയ്ക്ക് തിരിച്ചടിയായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here