തിരുവനന്തപുരം നഗരവാസികള്‍ക്കായി കിഴക്കേകോട്ടയിലെ കാല്‍നട മേല്‍പ്പാലം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു.
അഭിമാനം അനന്തപുരി എന്ന സെല്‍ഫി പോയന്റിന്റെ ഉദ്ഘാടനം നടന്‍ പൃഥ്വിരാജ് നിവഹിച്ചു. സംസ്ഥാനത്തെ തന്നെ ഏറ്റവും നീളംകൂടിയ കാല്‍നട മേല്‍പാലമാണ് കിഴക്കേകോട്ടയില്‍ നിര്‍മിച്ചത്.
പരിപാടിയുടെ അധ്യക്ഷയായ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ ‘രാജുവേട്ടന്‍’ എന്ന് വിളിച്ചാണ് വേദിയിലേക്ക് ക്ഷണിച്ചത്. ‘ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചു’ എന്ന് പൃഥ്വിരാജ് പറഞ്ഞു.
ഒരുപാട് വലിയ വ്യക്തിത്വങ്ങളുടെ നാടാണ് തിരുവനന്തപുരം. അവരുടെ സ്മരണയില്‍ ഇതുപോലൊരു പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഒരുക്കിയ ഈ ഐഡിയേഷന്‍ ടീമിനെ അഭിനന്ദനം അറിയിക്കുന്നതായി താരം പറഞ്ഞു. ഞാന്‍ ജനിച്ച നാട്ടില്‍ ഇത്തരമൊരു പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വരുന്നതില്‍ സന്തോഷമുണ്ടെന്നും. ഇത്തരം പദ്ധതികള്‍ ആര്യക്കും ആര്യയുടെ ടീമിനും നടത്താന്‍ സാധിക്കട്ടെയെന്നും പൃഥ്വിരാജ് ആശംസിച്ചു.
‘എല്ലാവരും, ജനിച്ച നാട്ടില്‍ പോകുമ്പോള്‍ പറയുന്ന സ്ഥിരം ഡയലോഗാണ് ജനിച്ച നാട്ടില്‍ വരുമ്പോഴുള്ള സന്തോഷം എന്ന്. ഇതില്‍ യഥാര്‍ത്ഥത്തിലുള്ള സന്തോഷം എന്താണെന്ന് അറിയാമോ, ഞാനൊക്കെ കോളേജില്‍ പഠിക്കുന്ന കാലത്ത് ഈ പഴവങ്ങാടിയില്‍ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലാണ് സ്ഥിരം പൊലീസ് ചെക്കിംഗ്. ഞങ്ങളൊക്കെ ബൈക്കില്‍ സ്പീഡില്‍ പോയതിന് പല തവണ പൊലീസ് നിര്‍ത്തിച്ചിട്ടുണ്ട്. ആ വഴിയില്‍ ഒരു പൊതുചടങ്ങില്‍ ഇത്രയും നാട്ടുകാരുടെ സതോഷത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സത്യത്തില്‍ ഒരു പ്രത്യേക സന്തോഷം തന്നെയുണ്ട്’.- പൃഥ്വിരാജ് പറഞ്ഞു.
104 മീറ്റർ നീളമുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും നീളംകൂടിയ കാൽനട മേൽപാലമാണ് തിരുവനന്തപുരം നഗരസഭ നഗരവാസികൾക്കായി ഒരുക്കിയത്. കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ പ്രിയ താരം പൃഥ്വിരാജ് എത്തിയതോടെ ജനം ഇളകി മറിഞ്ഞു. കാൽനട മേൽ പാലം ടൂറിസം മന്ത്രി മന്ത്രി മുഹമ്മദ് റിയാസും സെൽഫി പോയിന്റിന്റെ ഉദ്ഘാടനം പൃഥ്വിരാജും നിർവഹിച്ചു.
മേയർ ആരാ രാജേന്ദ്രനോടൊപ്പം മേല്‍പ്പാലത്തില്‍ കയറിയതിനു ശേഷമാണ് ഉദ്ഘാടന വേദിയിലേക്ക് ഇരുവരും എത്തിയത്. മേൽപ്പാലം നഗരത്തിന്റെ മാറ്റുകൂട്ടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ചടങ്ങിൽ എ എ റഹീം എംപി, മന്ത്രിമാരായ ആന്റണി രാജു ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, തുടങ്ങി നിരവധി പേർ പങ്കെടുത്തു.
തിരുവനന്തപുരം നഗരസഭയും AXO ENGINEERS PVT.LTD സംയുക്തമായാണ് കാല്‍നട മേല്‍പ്പാലം പൂര്‍ത്തീകരിച്ചത്. 104 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ച ആകാശപാതയുടെ നിര്‍മാണത്തിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 2 ലിഫ്റ്റുകള്‍, 4 ഗോവണികള്‍, അഭിമാനം അനന്തപുരി സെല്‍ഫി കോര്‍ണര്‍, സുരക്ഷയ്ക്കായി 36 ക്യാമറകള്‍, നാല് പ്രവേശന കവാടങ്ങള്‍, പൊലീസ് എയ്ഡ് പോസ്റ്റ് സംവിധാനം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
മേല്‍പ്പാലത്തിലെ സെല്‍ഫി പോയന്റല്‍ സജ്ജീകരിച്ചിരിക്കുന്ന നവോത്ഥാന നായകന്മാരുടെ ഛായാചിത്രങ്ങളും ജില്ലയില്‍ അഭിമാനനേട്ടം കൈവരിച്ചവരുടെ ഛായാചിത്രങ്ങളും പാലത്തിന്റെ വ്യത്യസ്തതയാണ്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. ബി.ആര്‍.അംബേദ്കര്‍, ഇ.എം.എസ്, ഡോ.എ.പി.ജെ അബ്ദുള്‍കലാം എന്നിങ്ങനെ ചരിത്രത്തില്‍ ഇടം നേടിയവരുടെ ഛായാചിത്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള വ്യത്യസ്ത ചിത്രങ്ങളും മേല്‍പ്പാലത്തിലുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here