
സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ അഭിമാനിക്കാവുന്ന സാഹചര്യമാണ് കേരളത്തിനുള്ളതെന്ന് മന്ത്രി പി രാജീവ്(P Rajeev). കേരള ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും, മെയ്ഡ് ഇൻ കേരളാ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി പി രാജീവ് നിയമസഭ ചോദ്യോത്തര വേളയില്‍ പറഞ്ഞു.
രാജ്യത്ത് പൊതുവേ എംഎസ്എംഇ യില്‍ ആദ്യത്തെ എം ആയ മൈക്രോയാണ് കൂടുതല്‍. അതിനായി പ്രത്യേകമായ ഒരു സ്‌കെയിലിംഗ് പദ്ധതി ഗവണ്‍മെന്റ് ആലോചിക്കുന്നുണ്ട്.
കൂടാതെ സഹായ പദ്ധതിയും ആവിഷ്‌കരിക്കുന്നു. ഈ പദ്ധതി പ്രകാരം ഉല്‍പാദന സംരംഭങ്ങള്‍ക്ക് സ്ഥിരം മൂല നിക്ഷേപത്തിന്റെ 15 ശതമാനം മുതല്‍ 45% വരെ, പരമാവധി 40 ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്നുണ്ട്. സ്റ്റാര്‍ട്ട് ആപ്പുകളുടെ കാര്യത്തില്‍ അഭിമാനിക്കാവുന്ന സാഹചര്യമാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരളം കടക്കെണിയില്‍ അല്ല;കേന്ദ്രം കേരളത്തോട് വേര്‍തിരിവ് കാണിക്കുന്നു;ചോദ്യോത്തരവേളയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
കേരളം കടക്കെണിയില്‍ അല്ലെന്നും എന്നാല്‍ കേന്ദ്രം കേരളത്തോട് വേര്‍തിരിവ് കാണിക്കുന്നുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നിയമസഭ സമ്മേളനത്തിന്റെ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 7000 കോടി മുതല്‍ 10000 കോടി രൂപ വരെ നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
വായ്പ എടുക്കുന്നത് എപ്പോഴും ദേശീയതലത്തിലുള്ള ഒരു നിയമം അനുസരിച്ചാണ്. കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യയിലെ മാര്‍ക്കറ്റില്‍ പലിശ വളരെ കുറയുന്നുണ്ടെന്നും കേരളം കടക്കെണിയില്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം വര്‍ധിക്കുമ്പോള്‍ അതനുസരിച്ചാണ് കടം എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിനായി കേന്ദ്ര ഗവണ്‍മെന്റ് നല്‍കേണ്ട 3.9% ഡിവിസിബില്‍ പൂള്‍ പകുതിയായി കുറിച്ചു. കേരളത്തിന് ഇത്രയും മതി എന്ന് കേന്ദ്രം തീരുമാനിക്കുന്നത് ശരിയല്ല. കേരളത്തിന്റെ ധനകാര്യ സ്ഥിതി മെച്ചപ്പെടുത്താന്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തോട് കേന്ദ്രം വേര്‍തിരിവ് കാണിക്കുന്നു, ഇതിനെ പ്രതിരോധിക്കണം. ഫിസ്‌ക്കല്‍ ഫെഡറലിസത്തെ ബാധിക്കുന്ന രീതിയില്‍ കേന്ദ്രം ഇടപെടുന്നു. സംസ്ഥാനത്തിന് അപകടകരമായ അവസ്ഥ വരുത്താതിരിക്കാനാണ് ശ്രമമെന്നും പ്രശ്‌നങ്ങളെ നേരിട്ട് മുന്നോട്ട് പോകാന്‍ കഴിയും എന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തുക നിക്ഷേപവും നിര്‍മ്മാണവും നടന്ന വര്‍ഷങ്ങളാണ് കടന്നു പോയതെന്നും എന്നാല്‍ ഇന്ന് അത് തടസ്സപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here