യുവേഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരത്തിന്‍റെ മൂന്നംഗ ചുരുക്കപ്പട്ടികയിൽ റയൽ മാഡ്രിഡ് താരങ്ങളായ കരീം ബെൻസെമ, തിബോട്ട് കോര്‍ട്വ, മാഞ്ചസ്റ്റർ സിറ്റി പ്ലേമേക്കർ കെവിൻ ഡിബ്രൂയിൻ എന്നിവരാണുള്ളത്. പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗയും സൂപ്പർകപ്പും ബെർണബ്യൂവിലെ ഷെൽഫിലെത്തിച്ച റയൽ മാഡ്രിഡിന്‍റെ ഗോളടിയന്ത്രം കരീം ബെൻസെമയാണ് അവാർഡിനുള്ള സാധ്യതയിൽ ഏറ്റവും മുന്നിൽ. കഴിഞ്ഞ സീസണിൽ 46 മത്സരങ്ങളിൽ ബെൻസെമ നേടിയത് 44 ഗോളുകളാണ്.324 ഗോളുകളോടെ റൗൾ ഗോൺസാൽവസിന്‍റെ റയൽ ജഴ്സിയിലെ ഗോൾ റെക്കോർഡ് മറികടന്ന ബെൻസെമ പുതിയ സീസണിലും ഗോളടിച്ചു കൂട്ടുകയാണ്.
റയലിന്‍റെ പറക്കും ഗോളി തിബോട്ട് കോര്‍ട്വയാണ് അവാർഡ് പട്ടികയിലെ ഏക ഗോൾകീപ്പർ. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഈ ബെൽജിയം ഗോളിയായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ തുറുപ്പുചീട്ട് കെവിൻ ഡിബ്രുയിനാണ് പട്ടികയിലെ മൂന്നാമൻ.ഒന്നാന്തരം സ്ട്രൈക്കറുടെ അഭാവത്തിലും പ്രീമിയർ ലീഗിൽ സിറ്റി കിരീടം സ്വന്തമാക്കിയത് ഡിബ്രൂയിന്റെ കളിമികവിലായിരുന്നു. കഴിഞ്ഞ സീസണിൽ 15 ഗോളുകളും 8 അസിസ്റ്റും സ്വന്തമാക്കിയ ഡിബ്രുയിൻ ടീമിനെ ചാമ്പ്യൻസ് ലീഗിൽ സെമിഫൈനലിലെത്തിക്കുകയും ചെയ്‌തു.
അതേസമയം റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി, സിറ്റി കോച്ച് പെപ് ഗ്വാർഡിയോള, ലിവർപൂളിന്‍റെ യുർഗൻ ക്ലോപ്പ് എന്നിവരാണ് മികച്ച പരിശീലകനുള്ള പുരസ്കാരത്തിന്‍റെ ചുരുക്കപ്പട്ടികയിൽ ഉള്ളത്.ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തിന്റെ നറുക്കെടുപ്പും ഇസ്താംബുളിലെ വേദിയിൽ നടക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here