Boat | ബോട്ട് തകര്‍ന്ന് ഉള്‍ക്കടലില്‍ കഴിഞ്ഞത് ഒരു ദിവസം; 32 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്

ശക്തമായ കാറ്റിലും മഴയിലും അകപ്പെട്ട് ഉള്‍ക്കടലില്‍ അകപ്പെട്ട 32 ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഇന്നലെ രക്ഷപ്പെടുത്തി. ഓഗസ്റ്റ് 19 മുതൽ 20 വരെ ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തുകൂടി സഞ്ചരിച്ച ചുഴലിക്കാറ്റ് ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ തകര്‍ത്തു. ബോട്ടുകള്‍ കടലില്‍ മറിഞ്ഞതിനെ തുടര്‍ന്ന് രക്ഷപ്പെടാനായി ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയതെന്ന് ഐസിജി പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ ഐസിജിഎസ് വരദ് എന്ന കപ്പൽ ഓഗസ്റ്റ് 20 നാണ് ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ ബംഗാള്‍ ഉള്‍ക്കടലില്‍ കണ്ടെത്തുന്നത്. ബോട്ടുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബംഗ്ലാദേശി മത്സ്യത്തൊഴിലാളികള്‍ ഏതാണ്ട് 24 മണിക്കൂറോളം നേരം കടലില്‍ ജീവന് വേണ്ടി മല്ലിടുകയായിരുന്നു. ബോട്ട് മുങ്ങിയെങ്കിലും കടലില്‍ ഉയര്‍ന്നു കിടന്ന വലകളിലും ബോ കളിലും പിടിച്ച് ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു മത്സ്യത്തൊഴിലാളികള്‍.

32 മത്സ്യത്തൊഴിലാളികളിൽ 27 പേരെ ആഴക്കടലില്‍ നിന്നാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയത്. ബാക്കിയുള്ളവരെ ആഴം കുറഞ്ഞ പ്രദേശങ്ങളിൽ നിന്ന് ഇന്ത്യൻ മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. ഏതാണ്ട് ഒരു ദിവസത്തോളം ഉള്‍ക്കടലില്‍ വലിയില്‍ തൂങ്ങി കിടന്നിരുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അവശനിലയിലായിരുന്നു. അവർക്ക് പ്രഥമശുശ്രൂഷയും ഭക്ഷണവും കുടിവെള്ളവും നൽകിയതായി ഐസിജി അറിയിച്ചു.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ ന്യൂനമർദ്ദ മുന്നറിയിപ്പിനെ തുടര്‍ന്ന് ഐസിജികപ്പലുകൾക്കും വിമാനങ്ങൾക്കും പശ്ചിമ ബംഗാളിലെയും ഒഡീഷയിലെയും എല്ലാ തീര യൂണിറ്റുകൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here