കോതമംഗലം- കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാട്ടാനക്കൂട്ടം തെങ്ങും വാഴയും ഉൾപ്പെടെ പുരയിടങ്ങളില്‍ വൻ കൃഷി നാശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞ അർദ്ധരാത്രിയോടെ എത്തിയ കാട്ടാനക്കൂട്ടമാണ് പുലർച്ചെ വരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കാട്ടാനക്കൂട്ടം വീടുകളുടെ മുറ്റം വരെ എത്തി. പുരയിടത്തിന് ചുറ്റുമുണ്ടായിരുന്ന തെങ്ങും വാഴയും ഉൾപ്പെടെ നശിപ്പിച്ചു. നിരവത്ത് NP കുര്യാക്കോസിന്‍റെ വീടിന് സമീപം വരെയെത്തിയ കാട്ടാനക്കൂട്ടം തെങ്ങും, വാഴയും, കമുകും ഉൾപ്പെടെയുള്ള കൃഷികളാണ് നശിപ്പിച്ചത്. കല്ലിങ്ങൽ രാജുവിന്‍റെ നിരവധി വാഴ, കപ്പ, തെങ്ങ്, കവുങ്ങ്, ജാതി തുടങ്ങിയ കാർഷിക വിളകൾക്ക് കനത്ത നാശം ഉണ്ടാക്കി. ആന ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് കൃഷിയുടമ രാജു പറഞ്ഞു.
വനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണെങ്കിലും വീട്ടുമുറ്റത്ത് വരെ ആനയെത്തിയതോടെ ഭീതിയിലാണ് നാട്ടുകാരും. കൃഷി നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here