KRL: കേരള റബ്ബര്‍ ലിമിറ്റഡില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍; 254 കോടിയുടെ പദ്ധതി; 8000 പേര്‍ക്ക് തൊഴില്‍; ഡി.പി.ആര്‍ സര്‍ക്കാരിന് കൈമാറി

സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപം നല്‍കിയ കേരളാ റബ്ബര്‍ ലിമിറ്റഡിന്റെ വെള്ളൂരിലെ വ്യവസായ എസ്റ്റേറ്റ് 3 വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകും. 253.58 കോടി രൂപയുടെ മുതല്‍ മുടക്ക് വേണ്ടി വരുന്ന പദ്ധതിക്ക് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അടുത്ത മെയ് മാസത്തില്‍ തുടക്കം കുറിക്കും. 8000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്ന പദ്ധതിയാണിത്. 164.86 ഏക്കര്‍ പ്രദേശമാണ് വ്യവസായ എസ്റ്റേറ്റായി വികസിപ്പിക്കുന്നത്. പദ്ധതിയുടെ ഡി.പി.ആര്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു.

കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച വെള്ളൂര്‍ എച്ച്.എന്‍.എല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയും പൊതുമേഖലയില്‍ രണ്ട് പുതിയ കമ്പനികള്‍ക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു. ഇതിലൊന്നാണ് കേരള റബ്ബര്‍ ലിമിറ്റഡ്. സര്‍ക്കാര്‍ – സ്വകാര്യ നിക്ഷേപക പങ്കാളിത്തത്തോടെയാണ് റബ്ബര്‍ ലിമിറ്റഡിന് രൂപം നല്‍കിയിട്ടുള്ളത്. സ്വാഭാവിക റബ്ബര്‍ അടിസ്ഥാനമാക്കി റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ക്കുള്ള വ്യവസായ പാര്‍ക്കാണ് കെ.ആര്‍.എല്‍ വെള്ളൂരില്‍ സ്ഥാപിക്കുക. എം.എസ്.എം. ഇ മേഖലക്ക് ഊന്നല്‍ നല്‍കിയാവും പാര്‍ക്ക് പ്രവര്‍ത്തിക്കുക. റബ്ബര്‍ ഉല്‍പന്ന പ്രദര്‍ശന കേന്ദ്രം, ടയര്‍ ടെസ്റ്റിംഗ് സെന്റര്‍, സ്റ്റെറിലൈസറിംഗ് സെന്റര്‍, ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍, വെയര്‍ഹൗസ്, ടൂള്‍ റൂം, ഏകജാലക അനുമതിക്കുള്ള സംവിധാനം, സ്വാഭാവിക റബ്ബര്‍ അധിഷ്ഠിത ഉല്‍പനങ്ങളുടെ നിര്‍മ്മാണ കേന്ദ്രം തുടങ്ങി ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള പാര്‍ക്കാണ് വിഭാവനം ചെയ്യുന്നത്. പാര്‍ക്കിലെ പൊതു സൗകര്യങ്ങള്‍ കമ്പനി ഒരുക്കും. രണ്ട് ഘട്ടങ്ങളിലായി 3 വര്‍ഷങ്ങള്‍ കൊണ്ട് പാര്‍ക്ക് പ്രവര്‍ത്തനക്ഷമമാക്കുകയാണ് ലക്ഷ്യം. 65ഓളം വ്യവസായ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യം പാര്‍ക്കില്‍ ഉണ്ടാകും. ലാറ്റക്‌സ് അധിഷ്ഠിത വ്യവസായങ്ങളായ സര്‍ജിക്കല്‍ ഗ്ലൗസ്, ഇന്‍ഡസ്ട്രിയല്‍ ഗ്ലൗസ്, മെഡിക്കല്‍ ഉപകരണങ്ങള്‍, റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങളായ ടയര്‍, മാറ്റ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് എല്ലാ സൗകര്യങ്ങളും പാര്‍ക്കില്‍ ഒരുക്കും. ആധുനിക സൗകര്യങ്ങളുള്ള പാര്‍ക്ക് രാജ്യത്തെ തന്നെ മുന്‍ നിര എസ്റ്റേറ്റുകളില്‍ ഒന്നായിരിക്കും.

സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ക്കാണ് വ്യവസായ പാര്‍ക്ക് ഏറെ പ്രയോജനപ്പെടുകയെന്ന് ഡി.പി.ആര്‍ വ്യക്തമാക്കുന്നു. സ്വാഭാവിക റബ്ബര്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ സൃഷ്ടിക്കാനും ലോകോത്തര നിലവാരമുള്ള പാര്‍ക്കിലൂടെ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. സ്വാഭാവിക റബ്ബര്‍ സംസ്‌കരണത്തിനും ഇവ അടിസ്ഥാനമാക്കിയുള്ള ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും പാര്‍ക്കിലൂടെ കഴിയും. റബ്ബര്‍ ലിമിറ്റഡ് സി.എം.ഡി ഷീല തോമസ്, റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ.എന്‍. രാഘവന്‍ എന്നിവര്‍ ചേര്‍ന്ന് വ്യവസായ മന്ത്രി പി.രാജീവിന് ഡി.പി.ആര്‍ കൈമാറി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, കെ.എസ്.ഐ.ഡി.സി എം.ഡി എസ്.ഹരികിഷോര്‍ എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News