Trivandrum: ഭൂരഹിതരായ പട്ടിക വര്‍ഗ്ഗക്കാര്‍ ഇല്ലാത്ത ജില്ലയായി മാറാന്‍ തിരുവനന്തപുരം

ഭൂരഹിതരായ പട്ടിക വര്‍ഗ്ഗക്കാര്‍ ഇല്ലാത്ത ജില്ലയായി മാറാന്‍ തിരുവനന്തപുരം. ചെറ്റച്ചലിലെ ഭൂസമരം കൂടി ഒത്തുതീര്‍പ്പായത്തോടെയാണ് ഇതിനായി വഴി തുറന്നത്. 20 വര്‍ഷമായി തുടര്‍ന്നുവന്ന തിരുവനന്തപുരം ചെറ്റച്ചലിലെ ഭൂസമരം അവസാനിച്ചതോടെ അപൂര്‍വ നേട്ടത്തിന് ഒരുങ്ങുകയാണ് തലസ്ഥാനം. ചെറ്റച്ചലില്‍ സമരത്തിലായിരുന്ന 33 കുടുംബങ്ങള്‍ക്ക് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ കൈവശ രേഖ കൈമാറി. ഇതോടെ ആഗസ്റ്റ് മാസം വരെ തലസ്ഥാന ജില്ലയില്‍ അപേക്ഷ നല്‍കിയ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മുഴുവന്‍ ഭൂമി നല്‍കി കഴിയും.

ഭൂപ്രശ്‌നങ്ങളില്‍ ശരിയായ ഇടപെടല്‍ നടത്തി അര്‍ഹരായവരെ ഭൂമിക്ക് അവകാശികളാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. സ്വന്തമായി ഭൂമിയും തല ചായ്ക്കാനൊരിടവും ഏതൊരു വ്യക്തിയുടേയും ജീവിത സ്വപ്നങ്ങളിലൊന്നാണ്. എന്നാല്‍, ഇവിടെ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥകളാല്‍ അതിന് കഴിയാതെപോയ അനേകായിരം മനുഷ്യരുണ്ട്. ഇവരിലേറെ പങ്കും പാര്‍ശ്വവത്കരിക്കപ്പെട്ട പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗ ജനതയാണ്. ഭൂമിയും വീടുമടക്കം ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഇവര്‍ക്കായി നടപാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു

പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ഭൂമി പതിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് 2003ലാണ് ആദിവാസി ക്ഷേമസഭയുടെ നേതൃത്വത്തില്‍ ചെറ്റച്ചലില്‍ സമരം ആരംഭിച്ചത്. എന്നാല്‍ നിയമ പ്രശ്‌നം മൂലം ഭൂമി വിട്ടു നല്‍കാനാവില്ല എന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. തുടര്‍ന്ന് മന്ത്രി കെ രാധകൃഷ്ണന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് സമരക്കാര്‍ക്ക് ഭൂമി വിട്ട് നല്‍കാന്‍ തീരുമാനിച്ചത്. ചെറ്റച്ചില്‍ സമരം അവസാനിച്ചതോടെ ഭൂ സമരങ്ങളില്ലാത്ത ജില്ലയായി തിരുവനന്തപുരം മാറും. ചെറ്റച്ചല്‍ സമരഭൂമിയില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ അഡ്വ . ജി. ആര്‍ അനില്‍, ആന്റണി രാജു , ഡി കെ മുരളി എം എല്‍ എ, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News