Laljose | ‘സിനിമ റിവ്യൂ ചെയ്യുന്നവരിൽ ചിലർ വാടക ​ഗുണ്ടകളെപ്പോലെ, പണം ആവശ്യപ്പെടുന്നു’; ലാൽ ജോസ്

സിനിമ റിവ്യു ചെയ്യുന്നവരിൽ ചിലര്‍ വാടക ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് സംവിധായകൻ ലാൽ ജോസ്. സോഷ്യൽ മീഡിയയിലാണ് ഇത് കൂടുതൽ കണ്ടുവരുന്നത്. നല്ല ഫോളോവേഴ്സുള്ള യുട്യൂബ് ചാനലുകാർ പണം നൽകിയാൽ മാത്രമേ സിനിമയെക്കുറിച്ച് പറയാൻ തയാറാകുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ സോളമന്റെ തേനീച്ചകളുടെ ജിസിസി റിലീസുമായി ബന്ധപ്പെട്ട് ദുബായിൽ വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണം നൽകാത്തവരുടെ സിനിമ കൊള്ളില്ലെന്ന് പറയാനും പലരും മുതിരുന്നു. അതേസമയം, വളരെ നല്ല രീതിയിൽ സിനിമയെ സമീപിച്ച് റിവ്യു ചെയ്യുന്നവർ ഒട്ടേറെയുണ്ട്. അത് വ്യക്തികളുടെ സ്വഭാവഗുണത്തിനനുസരിച്ചാണ്. പണ്ട് ഇങ്ങനെയൊന്നുമല്ലായിരുന്നു. കടലയും കൊറിച്ച് സിനിമ കാണാനെത്തുന്നവർ നല്ലതാണോ മോശമാണോ എന്ന് മാത്രമേ അഭിപ്രായം പറയുമായിരുന്നുള്ളൂ. ഇന്നത്തെ വിമർശകർ വളരെ സൂക്ഷ്മമായാണ് സിനിമയെ കാണുന്നത്. എഡിറ്റിങ്ങിനെക്കുറിച്ചും ക്യാമറ ആംഗിളിനെക്കുറിച്ചും അഭിപ്രായം പ്രകടിപ്പിക്കുന്നു. ഇന്ന് എല്ലാവരും എഴുത്തുകാരും സംവിധായകരുമാണ്. പ്രേക്ഷകർക്ക് വേണ്ടിയല്ല, ഇത്തരക്കാരെ മുന്നിൽകണ്ടാണ് താനിപ്പോൾ സിനിമ ചെയ്യുന്നത്.- ലാൽ ജോസ് പറഞ്ഞു.

താൻ സിനിമയിലേക്ക് വന്നിട്ട് 25 വർഷമായെന്നും വന്ന സമയത്ത് തന്റെ സീനിയേഴ്സായ സംവിധായകർ ആ കാലത്ത് ചെയ്തുകൊണ്ടിരുന്ന സിനിമകളിൽ നിന്ന് എന്തോ ഒരു മാറ്റം തന്റെ സിനിമയ്ക്ക് ഉണ്ടായിരുതുകൊണ്ടാണ് അന്ന് ശ്രദ്ധിക്കപ്പെട്ടത് എന്നാണ് ലാൽ ജോസ് പറയുന്നത്. ഒൻപത് വർഷം അസിസ്റ്റന്റ്, അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചാണ് ഞാൻ സിനിമ സംവിധാനം ചെയ്യുന്നത്. ‌ഇപ്പോ അതിന്റെ ആവശ്യമില്ല. മൂന്നോ നാലോ ക്യാമറ വച്ച് നിങ്ങൾക്ക് ഷൂട്ട് ചെയ്യാം. നല്ലൊരു ക്യാമറമാനും എഡിറ്ററുമുണ്ടെങ്കിൽ സിനിമയുണ്ടാകും. എഡിറ്റിങ് ടേബിളിലാണ് സിനിമ ശരിക്കും ജനിക്കുന്നത്. ഇതോടെ സിനിമകളുടെ ഒരു പ്രവാഹമുണ്ടായി. ഒരു സിനിമയിലേക്ക് ആളുകളുടെ ശ്രദ്ധകൊണ്ടുവരുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. അപ്പോഴേക്കും അടുത്ത സിനിമയിറങ്ങും. തന്റെ പഴയകാലത്തെ സിനിമകൾക്കും പുതിയ കാലത്തെ സിനിമകൾക്കും ഇടയിലുള്ളൊരു പാലമാണ് സോളമന്റെ തേനീച്ചകൾ.- ലാൽ ജോസ് പറഞ്ഞു. സോളമന്റെ തേനീച്ചകൾ കണ്ടവരെല്ലാം നല്ലതാണെന്നും കാണാത്തവർ മോശമാണെന്നും പറയുന്നതായും ലാൽ ജോസ് ആരോപിച്ചു.

ജോജു ജോർജ് സോളമനെന്ന പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ദർശന, വിൻസി, ശംഭു, ആഡിസ് എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. നാല് യുവതീയുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ പാട്ടുകൾ ഇതിനകം ട്രെന്റായി മാറിയിട്ടുണ്ട്. വിദ്യാസാഗറാണ് സംഗീത സംവിധായകൻ. തിരക്കഥ- പി.ജി. പ്രഗീഷ്. അജ്മൽ സാബു -ക്യാമറ. എഡിറ്റിങ് -രഞ്ജൻ ഏബ്രഹാം. ഗാനരചന -വയലാർ ശരത് ചന്ദ്രവർമ, വിനായക് ശശികുമാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel