ചരിത്രത്തിൽ ആദ്യമായി സുപ്രീംകോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്തു. വിരമിക്കൽ ദിനത്തിൽ ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന്‍റെ നടപടികളാണ് ലൈവ് സ്ട്രീം ചെയ്തത്. പ്രത്യേക പ്ലാറ്റ്‍ഫോം വഴിയാണ് തത്സമയം സംപ്രേഷണം.
അടച്ചിട്ട കോടതികളിലെ കേസുകൾ, മാനഭംഗ കേസുകൾ, വിവാഹമോചന കേസുകൾ എന്നിവ ഒഴികെയുള്ളവയുടെ വിചാരണ നടപടികൾ തത്സമയം കാണാനാകും. ലൈവ് സ്ട്രീമിംഗിനായി സുപ്രീംകോടതി സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സ്വതന്ത്ര പ്ലാറ്റ്ഫോം തയ്യാറാക്കിയത്. സംവിധാനം ഭാവിയിൽ ഹൈക്കോടതികളിലും കീഴ്ക്കോടതികളിലും ഉപയോഗിക്കാനാകും.
ഭരണഘടനാപരമായി പ്രാധാന്യം അർഹിക്കുന്ന കേസുകളുടെ കോടതി നടപടികളുടെ തത്സമയ സ്‌ട്രീമിങ് 2018-ൽ സുപ്രീം കോടതി അനുവദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാൻവിൽകർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് 2018ലെ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവാണ് ഇപ്പോഴത്തെ ലൈവ് സ്‌ട്രീമിങിലേക്ക് വഴിതെളിച്ചത്. ഉത്തരവിന് പിന്നാലെ ഗുജറാത്ത്, കർണാടക, പട്‌ന, ഒഡീഷ, ജാർഖണ്ഡ് ഹൈക്കോടതികൾ തത്സമയ സംപ്രേഷണം ആരംഭിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here