ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവത്‌കരണം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: ഹൈക്കോടതി

ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവത്‌കരണം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവത്‌കരണ പാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയുടെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

വിദഗ്‌ധ സമിതി രൂപീകരിച്ച് പാഠ്യപദ്ധതി തയ്യാറാക്കി 2023-24 അധ്യയന വർഷത്തിൽ നടപ്പിലാക്കാനാണ് ഹൈക്കോടതി സിബിഎസ്‌ഇയ്‌ക്കും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകിയിരിക്കുന്നത്. ആറ് മാസക്കാലയളവാണ് കോടതി ഇതിനായി അനുവദിച്ചിരിക്കുന്ന സമയം. രണ്ട് മാസത്തിനുള്ളിൽ വിദഗ്‌ധ സമിതി രൂപീകരിക്കാനും നിർദേശിച്ചു.

ലൈംഗികാതിക്രമം തടയുന്നതിന്‍റെ ഭാഗമായി അമേരിക്കയിൽ നടപ്പിലാക്കിയ എറിൻസ് ലോ മാതൃക ആക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ പ്രായം അനുസരിച്ചാകണം പാഠ്യപദ്ധതിയിൽ ലൈംഗികാതിക്രമം തടയുന്നതിനുള്ള വിഷയം ഉൾക്കൊള്ളിക്കേണ്ടതെന്നും കോടതി ഉത്തരവിൽ പറയുന്നു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നതിൽ കോടതി നേരത്തെ ആശങ്ക പ്രകടിപ്പിക്കുകയും പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തണമെന്നും നിർദേശിച്ചിരുന്നു.

ജാമ്യഹർജിയിൽ കോടതി സ്വമേധയാ സിബിഎസ്‌ഇ, കെൽസ(കേരള സ്റ്റേറ്റ് ലീഗൽ അതോറിറ്റി), വിദ്യാഭ്യാസ വകുപ്പ് എന്നിവരെ കക്ഷി ചേർത്ത് ഇത് സംബന്ധിച്ച് റിപ്പോർട്ട് തേടിയതിന് ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here