2022 ല്‍ യുവേഫയുടെ മികച്ച പുരുഷ താരമായി കരിം ബെന്‍സേമ. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനായി പുറത്തെടുത്ത മിന്നും പ്രകടനമാണ് ഫ്രഞ്ച് സ്‌ട്രൈക്കറെ പുരസ്‌കാര നേട്ടത്തിലേക്കെത്തിച്ചത്. പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനായുള്ള ഫൈനല്‍ റൗണ്ടില്‍ റയല്‍ സഹതാരം തിബോട്ട് കോർട്ടോയിസ്, മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ കെവിൻ ഡി ബ്രൂയ്‌ൻ എന്നിവരെയാണ് ബെന്‍സേമ മറികടന്നത്.
സ്‌പാനിഷ് വമ്പന്‍മാരായ റയലിന് ചാമ്പ്യന്‍സ് ലീഗ്, ലാ ലിഗ കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ ബെന്‍സേമ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 2021-2022 ചാമ്പ്യന്‍സ് ലീഗില്‍ 12 മത്സരങ്ങളില്‍ നിന്നും 15 ഗോളുകളാണ് ബെന്‍സേമ നേടിയത്. ഒരു അസിസ്റ്റും റയല്‍ മുന്നേറ്റനിര താരത്തിന്‍റെ പേരിലുണ്ട്. യുവേഫ പുരുഷ താരമായതോടെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനോടും ബെന്‍സേമ ഒരുപടി കൂടി അടുത്തിട്ടുണ്ട്.
കഴിഞ്ഞ സീസണിലെ മികച്ച പരിശീലകനായി റയലിന്‍റെ തന്നെ കാര്‍ലോ ആന്‍സലോട്ടിയെ തെരഞ്ഞെടുത്തു. ആന്‍സലോട്ടിയ്‌ക്ക് കീഴില്‍ ചാമ്പ്യന്‍സ് ലീഗ്, ലാ ലിഗ കിരീടങ്ങളാണ് കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്.
യൂറോപ്പിലെ മികച്ച വനിത താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സലോണയുടെ അലക്‌സിയ പുട്ടെല്ലസ് സ്വന്തമാക്കി. തുടര്‍ച്ചയായി രണ്ടാമത്തെ പ്രാവശ്യമാണ് പുട്ടെല്ലസ് വിമന്‍സ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്. സ്‌പെയിന്‍റെ സാറിയ വിയോഗ്‌മാന്‍ ആണ് മികച്ച വനിത പരിശീലക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here