കോൺഗ്രസിലെ (congress) മുതിർന്ന നേതാക്കൾ കൊഴിഞ്ഞുപോകുന്നത് മുസ്ലീംലീഗിനെയും ആശങ്കയിലാക്കുന്നു. കഴിഞ്ഞ ദിവസം പാർട്ടി വിട്ട ഗുലാം നബി ആസാദ് ലീഗ് നേതൃത്വവുമായും പാണക്കാട് കുടുംബവുമായും അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. ഗുലാം നബിയെ കോൺഗ്രസ് നേതൃത്വം അവഗണിച്ചത് ശരിയായില്ലെന്ന അഭിപ്രായത്തിലാണ് ലീഗ് നേതൃത്വം.
തലയെടുപ്പുള്ള നേതാക്കൾ ഒന്നൊന്നായി വിട്ടുപോയി കോൺഗ്രസ് ദുർബലപ്പെടുന്നതിൽ ആശങ്കാകുലരാണ് കേരളത്തിലെ മുസ്ലീംലീഗ് നേതൃത്വം.കോൺഗ്രസ് ശക്തമായി നിൽക്കേണ്ട സമയത്ത് നേതാക്കൾ കൊഴിഞ്ഞു പോകുന്നത് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ ദുർബലപ്പെടുത്തുമെന്നാണ് ലീഗിൻ്റെ വിലയിരുത്തൽ.
ഏറ്റവും ഒടുവിൽ പാർട്ടി വിട്ട ഗുലാം നബി ആസാദ് പാണക്കാട് തങ്ങൾ കുടുംബവുമായി അടുത്ത വ്യക്തിബന്ധം പുലർത്തിയിരുന്നു. ആസാദ് പലപ്പോഴും പാണക്കാടെത്തിയിരുന്നു. പാണക്കാട് തങ്ങൾക്കൊപ്പം ഈദ്ദ് ആഘോഷിച്ചിരുന്നു. ദില്ലിയിൽ നടന്ന ഹൈദരലി തങ്ങൾ അനുസ്മരണചടങ്ങിലും കോഴിക്കോട്ട് ഇ അഹമ്മദ് അനുസ്മരണചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു.
ഗുലാം നബി ആസാദ് പാർട്ടി വിടാനുണ്ടായ സാഹചര്യം കോൺഗ്രസ് നേതൃത്വം ഉണ്ടാക്കാൻ പാടില്ലായിരുന്നു എന്ന അഭിപ്രായമാണ് ലീഗിനുള്ളത്.ആസാദിന് രാജ്യസഭാ സീറ്റ് നൽകണമായിരുന്നുവെന്നും ലീഗ് നേതാക്കൾ അഭിപ്രായപ്പെടുന്നു.
നേരത്തെ പാർട്ടി വിട്ട കപിൽ സിബൽ ന്യൂനപക്ഷ വേട്ടക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവാണ്.കഴിഞ്ഞ ഒരു വർഷത്തിനിടെ പത്തിലധികം നേതാക്കളാണ് പാർട്ടി വിട്ടത്. കേരളത്തിലും നിരവധി പേർ കോൺഗ്രസ് വിട്ടു.
ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടി വിടാൻ സാധ്യതയുണ്ട്. ഇങ്ങനെ ദേശീയ രാഷ്ട്രീയത്തിൽ വലിയ അനുഭവ സമ്പത്തുള്ള നേതാക്കൾ പാർട്ടി വിടുന്നതോടെ കോൺഗ്രസ് കൂടുതൽ ദുർബലമാകും. ഇത് കേരളത്തിലെ കോൺഗ്രസിനെ ബാധിക്കുമെന്ന ആശങ്കയും ലീഗ് നേതാക്കൾ പങ്ക് വെക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here