ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎന്‍എസ് വിക്രാന്ത് കൊച്ചി കപ്പല്‍ശാലയില്‍ പൂര്‍ണ്ണസജ്ജമായി.സെപ്റ്റംബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പടക്കപ്പല്‍ രാജ്യത്തിന് സമര്‍പ്പിക്കും.
മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗതയുള്ള വിക്രാന്തിന് തുറമുഖത്ത്
അടുപ്പിക്കാതെ 7500 മൈല്‍ ദൂരം സഞ്ചരിക്കാനും കഴിയും.എല്ലാ കരുത്തുകളും ആവാഹിച്ച് കടലിന്‍റെ ഓളപ്പരപ്പില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഐഎന്‍എസ് വിക്രാന്ത്. സമുദ്രാതിര്‍ത്തിയില്‍ ഇന്ത്യയുടെ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍.
രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും വിസ്മയിപ്പിക്കുകയാണ് ഈ പടക്കപ്പല്‍. 262 മീറ്റര്‍ നീളമുളള ഫ്ലൈറ്റ് ഡെക്കിന് രണ്ട് ഹോക്കി മൈതാനങ്ങളുടെ വലുപ്പമുണ്ട്. 62 മീറ്ററാണ് വീതി. ഒരേസമയം 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്റ്റുകളും വിന്യസിക്കാം.
പോർ വിമാനങ്ങൾക്ക് പറന്ന് ഉയരാനും പറന്നിറങ്ങാനും സാധിക്കും വിധമാണ് മേൽഭാഗം. കുറഞ്ഞ റണ്‍വേയില്‍ പറന്നു പൊങ്ങാന്‍ കഴിയുന്ന വിധമാണ് സ്കൈ ജംപ് ടെക്നോളജിയെന്ന് എയര്‍ക്രാഫ്റ്റ് ഹാന്‍ഡ്ലര്‍ വൈശാഖ് രവി.
45,000 ടണ്‍ ആണ് പടക്കപ്പലിന്‍റെ ഭാരം. മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കും. 7500 നോട്ടിക്കൽ മൈൽ ദൂരം ഒരു തുറമുഖവും തൊടാതെ വിക്രാന്ത് കുതിക്കും. ഏതു പ്രതിസന്ധിഘട്ടത്തെയും തരണം ചെയ്യാനുള്ള ശേഷി വിക്രാന്തിനുണ്ട്. കടലിലൂടെ പതുങ്ങി വരുന്ന മറൈനുകളെ റഡാറുകള്‍ വഴി കണ്ടെത്തി മിസൈലുകൾ കൊണ്ട് തകർക്കാന്‍ കഴിയുംവിധം ആന്‍റി സബ് മറൈൻ സിസ്റ്റം തന്നെയുണ്ട്.
അത്യാധുനിക റോക്കറ്റ് ലോഞ്ചറുകളും സൂപ്പർ റാപ്പിഡ് തോക്കുകളും വിക്രാന്തിന്‍റെ കരുത്താണ്.
ഒരു സെവൻ സ്റ്റാർ ഹോട്ടലാണ് വിക്രാന്തിന്‍റെ ഒരു വശം -14 ഡെക്കുകൾ 1800 ക്രൂ അംഗങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന അടുക്കള, : മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, മറൈന്‍ ട്രാഫിക് കൺട്രോൾ എന്നിങ്ങനെ പോകുന്നു വിക്രാന്തിന്‍റെ വിപുലമായ സൗകര്യങ്ങള്‍.
23000 കോടി ചെലവിൽ പൂര്‍ത്തിയാക്കിയ വിക്രാന്തിന്‍റെ നിര്‍മ്മാണത്തില്‍ പതിനാലായിരത്തോളം പേരാണ് പങ്കാളികളായത്. കൊച്ചി കപ്പല്‍ശാലയില്‍ പൂര്‍ത്തിയാക്കിയ ഈ മഹാവിസ്മയത്തെ രാജ്യത്തിന് സമ്മാനിക്കുമ്പോള്‍ മലയാളിക്കും അഭിമാനിക്കാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here