ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് വിജയത്തുടക്കം. പാകിസ്താനെ ഇന്ത്യ അഞ്ചു വിക്കറ്റിന് തോൽപ്പിച്ചു. ഓൾ റൌണ്ട് പ്രകടനം പുറത്തെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയ ശിൽപി.വിജയത്തോടെ ഇന്ത്യ എ ഗ്രൂപ്പിൽ നിന്നും സൂപ്പർ ഫോർ സാധ്യത സജീവമാക്കി.
ടോസ് നേടി ബോളിംഗ് തെരഞ്ഞെടുത്ത നായകൻ രോഹിത് ശർമയുടെ തീരുമാനം തെറ്റിയില്ല. 15 റൺസെടുത്ത ബാബർ അസമിനെ മടക്കി ഭുവനേശ്വർ കുമാറിന്റെ വക പാകിസ്താന് ആദ്യ പ്രഹരം . 10 റൺസെടുത്ത ഫഖർ സമാനും വേഗം മടങ്ങി. മുഹമ്മദ് റിസ്വാനും ഇഫ്‌തിഖർ അഹമ്മദും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ അന്തകനായി ഹാർദിക് പാണ്ഡ്യ എത്തി.
43 റൺസെടുത്ത മുഹമ്മദ് റിസ്വാനെയും കുഷ്ദിൽ ഷായെയും കൂടി പവലിയനിലെത്തിച്ച ഹാർദിക് പാക് ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചു. ഭൂവനേശ്വർ കുമാർ തുടരെ വിക്കറ്റെടുത്തതോടെ പാക് ബാറ്റിംഗ് കൂട്ടത്തകർച്ചയിലായി. അവസാന വിക്കറ്റിൽ 19 റൺസ് കൂട്ടിച്ചേർത്ത് ഹാരിസ് റൌഫും ഷാനവാസ് ദഹാനിയും ആരാധകരെ ആവേശത്തിലാക്കിയെങ്കിലും ദഹനിയെ ക്ലീൻ ബൌൾഡാക്കി അർഷ്ദീപ് സിങ്ങ് വെറും 19.1 ഓവറിൽ 147 റൺസുമായി പാക് ഇന്നിങ്സിന് ഷട്ടറിട്ടു. മറുപടി ബാറ്റിംഗിൽ കെ.എൽ രാഹുലിനെ ഇന്ത്യക്ക് ആദ്യം തന്നെ നഷ്ടമായെങ്കിലും രോഹിത് – വിരാട് കൂട്ടുകെട്ട് സ്കോർ ഉയർത്തി. രോഹിതിനെയും വിരാടിനെയും പറഞ്ഞയച്ച് മുഹമ്മദ് നവാസ് ഇന്ത്യയെ പ്രതിസന്ധിയിലാക്കിയെങ്കിലും രവീന്ദ്ര ജഡേജയും സൂര്യകുമാർ യാദവും പോരാട്ടം നയിച്ചു. 18 റൺസെടുത്ത സൂര്യകുമാർ മടങ്ങിയ ശേഷം ക്രീസിലെത്തിയ ഹാർദിക് ഉജ്വല ഫോമിലായിരുന്നു. 35 റൺസുമായി ജഡേജ മടങ്ങുമ്പോൾ ഇന്ത്യക്ക് ജയം കയ്യെത്തും ദൂരെ. ഡി.കെ യെ ഒരറ്റത്ത് സാക്ഷിയാക്കി 2 പന്ത് ബാക്കി നിൽക്കെ ഹാർദിക്കിന്റെ ഫിനിഷിംഗ്.
ട്വൻറി – 20 ലോകകപ്പിലെ നാണം കെട്ട പരാജയത്തിന് 5 വിക്കറ്റ് വിജയത്തോടെ ബാബർ അസമിന്റെ സംഘത്തോട് ടീം ഇന്ത്യയുടെ മധുര പ്രതികാരം . മറ്റന്നാൾ ഹോങ്കോങ്ങിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here