Veena George : ഷവര്‍മ മാര്‍ഗനിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി : മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവർമ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്(Veena George). സുരക്ഷിതമായ ആഹാരം ഉറപ്പ് വരുത്തുന്നതിനാണ് ശ്രമിക്കുന്നത്.

വൃത്തിഹീനമായ സാഹചര്യത്തിൽ ഷവർമ പാകം ചെയ്യുവാനോ വിൽക്കാനോ പാടില്ല. മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി.

ഷവർമ തയ്യാറാക്കുന്നതിലും വിൽക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന ഹോട്ടലുകളും റെസ്‌റ്റോറന്റുകളും തെരുവ് ഭക്ഷണ കച്ചവടക്കാരും ഉൾപ്പെടെ എല്ലാവരും മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഷവർമ തയ്യാറാക്കുന്ന സ്ഥലം, ഷവർമയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവർമ തയ്യാറാക്കൽ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാർഗനിർദേശങ്ങളാണ് പുറത്തിറക്കിയത്. മാർഗനിർദേശങ്ങൾ പാലിക്കാത്ത ഒരു സ്ഥാപനവും അനുവദിക്കില്ല. മാർഗനിർദേശങ്ങളിൽ നിന്നും വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അപ്പോൾതന്നെ കർശന നടപടി സ്വീകരിക്കുന്നതാണ്.

എഫ്.എസ്.എസ്. ആക്ട് പ്രകാരം ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ കൊണ്ടുപോകുകയോ ചെയ്യരുത്. നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ 5 ലക്ഷം രൂപ വരെ പിഴയോ ആറ് മാസം തടവോ ലഭിക്കാം.

നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡുകളെ സജ്ജമാക്കി വരുന്നു. ജില്ലകളിൽ അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ പല ടീമുകളായി തിരിച്ചാണ് സ്‌ക്വാഡുകൾ സജ്ജമാക്കുന്നത്.

ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ചും കടകളും കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നതാണ്. രാത്രികാല പരിശോധനയുമുണ്ടാകും. ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് പാൽ, പച്ചക്കറികൾ, മത്സ്യം എന്നിവയാണ് പരിശോധിക്കുന്നത്.

ശർക്കര, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, പപ്പടം, ചെറുപയർ, നെയ്യ്, വെളിച്ചണ്ണ തുടങ്ങിയ ഓണക്കാല വിഭവങ്ങളും പ്രത്യേകമായി പരിശോധിക്കുന്നതാണ്. എന്തെങ്കിലും മായം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. പൊതുജനങ്ങൾക്ക് പരാതി അറിയിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 1800 425 1125 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here