ഇടുക്കിയില്‍ പുലിയെ കൊന്നയാള്‍ക്കെതിരെ വനംവകുപ്പ് കേസെടുക്കില്ല: മന്ത്രി എ കെ ശശീന്ദ്രന്‍

ഇടുക്കിയില്‍ പുലിയെ കൊന്നയാള്‍ക്കെതിരെ വനംവകുപ്പ് കേസെടുക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. പ്രാണരക്ഷാര്‍ത്ഥമാണ് ഗോപാലനെന്നയാള്‍ പുലിയെ ആക്രമിച്ചതെന്നും മന്ത്രി പ്രതികരിച്ചു.

പ്രദേശവാസിയെ ആക്രമിക്കാന്‍ ശ്രമിച്ച പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

ഇടുക്കി മാങ്കുളത്ത് ജനവാസമേഖലയിലിറങ്ങി പ്രദേശവാസിയെ ആക്രമിച്ച പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. പുലിയെ കൊലപ്പെടുത്തിയത് പ്രാണരക്ഷാര്‍ഥമെന്ന് ആക്രമണത്തിനിരയായ ഗോപാലന്‍ വെളിപ്പെടുത്തി. പരുക്കേറ്റ ഗോപാലന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. നാളുകളായി പുലിയാക്രമണഭീതിയില്‍ കഴിയുന്ന നാട് കൂടിയാണ് ഇവിടം.

കഴിഞ്ഞ രണ്ടു മാസത്തിനിടെ നിരവധി തവണ പുലിയിറങ്ങി ഭീതിപരത്തിയ മാങ്കുളം അന്‍പതാംമൈലില്‍ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്നും ജോലിക്കായി പുറത്തേക്കിറങ്ങിയ ഗോപാലന് നേര്‍ക്ക് പുലി പാഞ്ഞടുത്തു. ആദ്യം ഭയന്നു പോയെങ്കിലും പെട്ടന്നു തന്നെ മനസാന്നിധ്യം വീണ്ടെടുത്ത് കൈയിലുണ്ടായിരുന്ന വാക്കത്തിയെടുത്ത് പുലിക്ക് നേരെ ആഞ്ഞുവെട്ടി. നിലത്ത് വീണ പുലിയെ ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു. പുലിയെ കൊലപ്പെടുത്തിയത് പ്രാണരക്ഷാര്‍ഥമെന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗോപാലന്‍ പ്രതികരിച്ചു.

സ്വയരക്ഷാര്‍ഥം നടത്തിയ കൃത്യമെന്നതിനാല്‍ പ്രദേശവാസികള്‍ക്കെതിരെ മറ്റ് നിയമനടപടികള്‍ ഉണ്ടാകില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിലവില്‍ നല്‍കുന്ന സൂചന. വിരിയപാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ച പുലിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്‌കരിക്കും. മാങ്കുളം അന്‍പതാംമൈല്‍, ആറാംമൈല്‍ തുടങ്ങിയ മേഖലകളില്‍ നിരവധി വളര്‍ത്തുമൃഗങ്ങളാണ് പുലിയുടെ ആക്രമണത്തില്‍ അടുത്തിടെ കൊല്ലപ്പെട്ടത്. പിടിക്കാനായി കൂടുസ്ഥാപിച്ചെങ്കിലും ഇതിലും പുലി കുടുങ്ങിയിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here