മധ്യപ്രദേശിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സംസ്ഥാന സര്‍ക്കാര്‍. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ നയമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം നല്‍കുന്നത്. പുതിയ നയം അനുസരിച്ച് അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം 2.5 കിലോയില്‍ കൂടരുത്. കൂടാതെ, സ്‌കൂളുകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ നോ ബാഗ് ഡേയും ഉണ്ടായിരിക്കും. സ്‌പോര്‍ട്‌സിനും ഗെയിംസിനും മറ്റ് വിനോദ പരിപാടികൾക്കും പ്രാധാന്യം നൽകുന്ന ദിവസമായിരിക്കും ഇത്.
ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമാണ് പുതിയ നയം. സര്‍ക്കാര്‍ സ്‌കൂളുകളിലും സ്വകാര്യ സ്‌കൂളുകളിലും നയം നടപ്പിലാക്കും. 12-ാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരവും സര്‍ക്കാര്‍ നിജപ്പെടുത്തിയിട്ടുണ്ട്. 2018ലാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ടെക്സ്റ്റ് ബുക്കുകള്‍, നോട്ട്ബുക്കുകള്‍, ഗൈഡുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, ലഞ്ച് ബോക്‌സുകള്‍ എന്നിവ ബാഗുകളുടെ ഭാരം വര്‍ധിപ്പിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ നിരീക്ഷണം. തുടര്‍ന്ന്, ബാഗുകളുടെ ഭാരം കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് അമിതഭാരം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്രം സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
അടുത്തിടെ, മഹാരാഷ്ട്രയിലും സ്‌കൂള്‍ ബാഗ് പോളിസി നടപ്പാക്കിയിട്ടുണ്ട്. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ പാഠപുസ്തകങ്ങള്‍ മൂന്ന് ഭാഗങ്ങളായി വിഭജിക്കുന്നതിനെ കുറിച്ചും നോട്ടുകള്‍ എഴുതാന്‍ ബ്ലാങ്ക് പേജുകള്‍ അറ്റാച്ച് ചെയ്യുന്നതിനെ കുറിച്ചും മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതായി സംസ്ഥാന മന്ത്രി തിങ്കളാഴ്ച പറഞ്ഞു. സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ദീപക് കേസര്‍കര്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here