ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് നാലുവിക്കറ്റ് ജയം. 176 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓപ്പണര്‍മാരായ പത്തുംനിസംഗ 35 റണ്‍സും കുശാല്‍ മെന്‍ഡിസ് 36 റണ്‍സും നേടി. ധനുഷ്ക ഗുണതിലകെ 33 റണ്‍സെടുത്തു.ഭനുക രജപക്സെ 31 റണ്‍സെടുത്തു.നേരത്തെ അഫ്ഗാനിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. 84 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്മാനുള്ള ഗുര്‍ബാസാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. ഇബ്രാഹിം സദ്രാന്‍ 40 റണ്‍സെടുത്തു.ശ്രീലങ്കന്‍ നിരയില്‍ ദില്‍ഷന്‍ മധുശങ്ക രണ്ട് വിക്കറ്റ് വീഴ്ത്തി.ഈ മാസം ആറിന് ശ്രീലങ്ക ഇന്ത്യയെ നേരിടും.
സെപ്തംബർ 9 വരെ നീണ്ടു നിൽക്കുന്ന സൂപ്പർ ഫോറിന്റെ ഹൈലൈറ്റ്സ് വീണ്ടും ഒരു ഇന്ത്യ-പാക് ത്രില്ലറാണ്. സൂപ്പർസൺഡേയിൽ രാത്രി 7:30 ന് ദുബായ് സ്റ്റേഡിയം ചിരവൈരികളുടെ ഒരു മുഖാമുഖത്തിന് കൂടി വേദിയാകും. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെ 5 വിക്കറ്റിന് തോൽപിച്ച ഇന്ത്യക്ക് സമ്മർദ്ദങ്ങൾ ഏതുമില്ല. ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും തകർപ്പൻ ഫോമിലാണ്. ബാറ്റിംഗിൽ വിരാട് കോഹ്ലി താളം കണ്ടെത്തിക്കഴിഞ്ഞ . കെ എൽ രാഹുലിന്റെയും നായകൻ രോഹിത് ശർമയുടെയും മെല്ലെപ്പോക്ക് മാത്രമാണ് തെല്ലെങ്കിലും ആശങ്ക ഉണ്ടാക്കുന്നത്. അതേസമയം ഇന്ത്യയോട് ഇനിയൊരു തോൽവി ബാബർ അസമിന്റെ പാകിസ്താന് ചിന്തിക്കാൻ പോലുമാകില്ല. മുഹമ്മദ് റിസ്വാനാണ് ബാറ്റിംഗിലെ പോരാളി.
ബോളിംഗിൽ നസീം ഷാ പുറത്തെടുക്കുന്ന പ്രകടനവും പ്രതീക്ഷക്ക് വക നൽകുന്നതാണ്. പുറത്താകലിന്റെ വക്കിൽ നിന്നും സൂപ്പർ ഫോറിലെത്തിയ മരതക ദ്വീപുകാർക്ക് ഇന്ന് എതിരാളി അഫ്ഗാനിസ്ഥാനാണ്. ദസുൻ ഷനക നായകനായ ശ്രീലങ്കക്ക് ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്ക് അഫ്ഘാനോട് പകരം വീട്ടണം. എന്നാൽ വിജയം തുടരാനുറച്ചാണ് മുഹമ്മദ് നബിയും സംഘവും ഇറങ്ങുക. സെപ്തംബർ 6 ന് ഇന്ത്യ ശ്രീലങ്കയെയും സെപ്തംബർ 8 ന് അഫ്ഗാനിസ്ഥാനെയും നേരിടും. സെപ്തംബർ 7 ന് അഫ്ഗാനിസ്ഥാനെതിരെയും സെപ്തംബർ 9 ന് ശ്രീലങ്കക്കെതിരെയുമാണ് പാകിസ്താന്റെ ശേഷിക്കുന്ന സൂപ്പർ ഫോർ മത്സരങ്ങൾ. സൂപ്പർ ഫോർ റൌണ്ടിൽ മുന്നിലെത്തുന്ന രണ്ട് ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും. ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്മാരുടെ പട്ടാഭിഷേകം ഈ മാസം 11 ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here