UP: സ്‌റ്റേജില്‍ മരിച്ചുവീണു; അഭിനയമെന്ന് കരുതി കയ്യടിച്ച് കാണികള്‍

ഉത്തര്‍പ്രദേശില്‍(Uttar Pradesh) സ്റ്റേജ് പരിപാടിക്കിടെ കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. രവി ശര്‍മ എന്ന കലാകാരനാണ് മരിച്ചത്.

ഹനുമാന്റെ വേഷം കെട്ടി പരിപാടി നടത്തുന്നതിനിടെ രവി ശര്‍മ നിലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. എന്നാല്‍ അഭിനയമാണെന്ന് കരുതി കാണികള്‍ കയ്യടിച്ചുകൊണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതായതോടെ ആളുകള്‍ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഗണേശ ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി പരിപാടി നടത്തുന്ന ട്രൂപ്പിന്റെ ഭാഗമായിരുന്നു രവി ശര്‍മ്മ.

പഠനത്തിൽ മിടുക്കൻ; എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ അമ്മ വിഷം കൊടുത്തുകൊന്നു, ക്രൂരതയിൽ നടുങ്ങി നാട്

പഠനത്തില്‍ മികവു പുലര്‍ത്തിയതില്‍ അസൂയ പൂണ്ട് എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ അമ്മ വിഷം കൊടുത്തുകൊന്നു. പുതുച്ചേരിയുടെ ഭാഗമായ കാരയ്ക്കലിലാണ് നടുക്കുന്ന സംഭവം. കാരയ്ക്കല്‍ നെഹ്റു നഗറിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ബാലമണികണ്ഠനാണ് മരിച്ചത്. ജ്യൂസ് പാക്കറ്റില്‍ വിഷം ചേര്‍ത്തതിനുശേഷം കുട്ടിക്കു നല്‍കുകയായിരുന്നു. മരണത്തിനു തൊട്ടുപിറകെ കുട്ടിക്കു ചികില്‍സ കിട്ടിയില്ലെന്നാരോപിച്ച് നാട്ടുകാര്‍ ആശുപത്രി ആക്രമിച്ചു.

ഏതുവിധേനെയും മകനെ ഒന്നാം സ്ഥാനത്ത് എത്തിക്കാന്‍ ഒരമ്മ ചെയ്ത കൊടുംക്രൂരതയില്‍ നടുങ്ങിയിരിക്കുകയാണ് കാരയ്ക്കല്‍. കാരയ്ക്കല്‍ നെഹ്റു നഗറിലെ സ്വകാര്യ സ്കൂളില എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണു ബാലമണികണ്ഠന്‍. ഇന്നലെ ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയതിന് പിന്നാലെ ഛര്‍ദിച്ചു കുഴഞ്ഞുവീണു. വിഷം അകത്തുചെന്നുവെന്ന ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് സ്കൂളിലെ സുരക്ഷാ ജീവനക്കാരന്‍ ജ്യൂസ് നല്‍കിയിരുന്നതായി കുട്ടി പറഞ്ഞത്. ഇതനുസരിച്ച് സ്കൂളിലെ സുരക്ഷാ ജീവനക്കാരന്‍ ദേവദാസിനെ മാതാപിതാക്കളും സ്കൂള്‍ അധികൃതരും ചോദ്യം ചെയ്തു. കുട്ടിയുടെ ബന്ധുവെന്ന സ്ത്രീയാണ് ജ്യൂസ് പാക്ക് നല്‍കാന്‍ ഏല്‍പ്പിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി. തുടര്‍ന്നു സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു മറ്റൊരു കുട്ടിയുടെ അമ്മയായ സഹായ റാണി വിക്ടോറിയ എന്ന സ്ത്രീയാണ് സുരക്ഷാ ജീവനക്കാരന് ജ്യൂസ് പാക്കറ്റ് കൈമാറിയതെന്നു കണ്ടെത്തി.

മണികണ്ഠന്റെ അമ്മയുടെ പരാതിയില്‍ കാരയ്ക്കല്‍ സിറ്റി പൊലീസ് സഹായ റാണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണു കണ്ണില്ലാത്ത ക്രൂരതയുടെ കാരണം വെളിപ്പെടുത്തിയത്. തന്റെ മകനേക്കാള്‍ പരീക്ഷകളില്‍ മണികണ്ഠന്‍ മികച്ച മാര്‍ക്കുനേടുന്നതാണ് വിഷം നല്‍കാനുള്ള കാരണമെന്നാണു മൊഴി. ചികില്‍സയിലിരിക്കെ രാത്രി വൈകി മണികണ്ഠന്‍ മരിച്ചു. മികച്ച ചികില്‍സ കിട്ടിയില്ലെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രി ആക്രമിക്കുകയും നാഗപട്ടണം –ചെന്നൈ ദേശീയ പാത പുലര്‍ച്ചെ വരെ ഉപരോധിക്കുകയും ചെയ്തു. സഹായ റാണി വിക്ടോറിയയുടെ അറസ്റ്റ് പിന്നീട് പൊലീസ് രേഖപ്പെടുത്തി. വിശദമായ അന്വേഷണം തുടങ്ങിയതായി കാരയ്ക്കല്‍ എസ്.പി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here