ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്നു .കനത്തമഴയാണ് ഇന്നലെ രാത്രിയില്‍ ലഭിച്ചത് . വട്ടവട അടക്കമുള്ള പ്രദേശങ്ങളില്‍ മഴ കനത്ത നാശം വിതച്ചു. ശക്തമായ മഴയിൽ കുമളി ടൗണിൽ വെള്ളം കയറി.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കിയില്‍ ഇടവിട്ടുള്ള ശക്തമായ മഴ തുടരുകയാണ്. വട്ടവട കാന്തല്ലൂര്‍ മേഖലകളില്‍ റോഡ് തകര്‍ന്ന് പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു.
വ്യാപക കൃഷിനാശവുമുണ്ടായി. പ്രദേശത്ത് അപകടഭീഷണി നേരിടുന്ന വീടുകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം പുറത്തിറക്കി.
കോമറിൻ മേഖലക്കും അതിന് സമീപത്തുള്ള മാലദ്വീപ് പ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതായും മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിന് മുകളിലായി മറ്റൊരു ചക്രവാതചുഴി നാളെയോടെ (സെപ്തംബർ 7 ) രൂപപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ ഇത് ശക്തി പ്രാപിച്ചു ന്യൂനമർദ്ദമായി ശക്തിപ്പെടാൻ സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.
ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി / മിന്നൽ / ശക്തമായ മഴക്കും സാധ്യത. ഇന്ന് (സെപ്തംബർ 6) മുതൽ സെപ്തംബർ 8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും , ഇന്നും നാളെയും ഒറ്റപെട്ട അതി തീവ്രമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പിൽ പറയുന്നു.
അതേസമയം കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണുള്ളത്. ബാക്കിയുള്ള ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യപിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവർ ആ മുന്നറിയിപ്പുകളോട് സഹകരിക്കേണ്ടതാണ്.എല്ലാ ജില്ലകളിലെയും ഐ ആർ എസ് (Incident Response System) ഉദ്യോഗസ്ഥർ ജില്ലാ കളക്ടറുടെ മുൻകൂറനുമതിയില്ലാതെ ജില്ല വിട്ട് പോകാൻ പാടുള്ളതല്ല.
കേരളത്തിന്റെ തീരമേഖലയിൽ ശക്തമായ കാറ്റു വീശാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here