Mammootty: മമ്മൂട്ടിയെക്കാണുമ്പോള്‍ അങ്ങനെ വിളിക്കാന്‍ തോന്നുന്നത് തന്റെയുള്ളില്‍ ഒരു മോഹന്‍ലാല്‍ കിടപ്പുള്ളതിനാല്‍; ശ്രദ്ധ നേടി ലിജീഷ് കുമാറിന്റെ കുറിപ്പ്

മമ്മൂട്ടിയെക്കാണുമ്പോള്‍(Mammootty) അങ്ങനെ വിളിക്കാന്‍ തോന്നുന്നത് തന്റെയുള്ളില്‍ ഒരു മോഹന്‍ലാല്‍(Mohanlal) കിടപ്പുള്ളത് കൊണ്ടെന്ന് എഴുത്തുകാരന്‍ ലിജീഷ് കുമാര്‍(Lijeesh Kumar). തനിക്ക് മോഹന്‍ലാല്‍ വള്ളത്തോളും മമ്മൂട്ടി കുമാരനാശാനും ആണ്. വള്ളത്തോള്‍ ജീവിതത്തിന്റെ സൗന്ദര്യത്തിലാണ് കവിത കണ്ടതെങ്കില്‍ ആശാന്‍ ജീവിതത്തിന്റെ സൗന്ദര്യത്തിലും വൈരൂപ്യത്തിലും കവിത കണ്ട കവിയാണെന്നും ഈ വ്യത്യാസമാണ് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും സിനിമകള്‍ തമ്മിലുള്ളതെന്നും ലിജീഷ് കുമാര്‍ ഫെയ്‌സ്ബുക്ക്(Facebook) കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എന്നിട്ടും മമ്മൂട്ടിയെക്കാണുമ്പോള്‍ അങ്ങനെ വിളിക്കാന്‍ തോന്നുന്നത്, എന്റെ ഉള്ളില്‍ ഒരു മോഹന്‍ലാല്‍ കിടപ്പുള്ളത് കൊണ്ടാണ്

എത്ര കണ്ടാലും എനിക്കു മതിയാകാത്ത രണ്ടു സിനിമകളുണ്ട്. ഒന്ന്: മോഹന്‍ലാല്‍, രണ്ട്: മമ്മൂട്ടി. എനിക്കു മാത്രമല്ല, സിനിമയെക്കുറിച്ച് മഹാകാവ്യമെഴുതാന്‍ പറഞ്ഞാല്‍ മലയാളി മൊത്തത്തില്‍ മായിലാണ് തുടങ്ങുക രണ്ടു മകാരങ്ങള്‍ – രണ്ടു മഹാ ആകാരങ്ങള്‍, ഇംഗ്ലീഷില്‍ സ്റ്റാര്‍സ് എന്ന് പറയും – ഞങ്ങള്‍ നക്ഷത്രങ്ങളെന്നും.

നക്ഷത്രങ്ങളുടെ ഒരു കുഴപ്പം, ഒരുപാടൊരുപാട് പ്രകാശവര്‍ഷങ്ങള്‍ക്ക് മുമ്പ് അവരില്‍ നിന്നു പുറപ്പെടുന്ന രശ്മികള്‍ വൈകി മാത്രമേ ഭൂമിയിലെത്തൂ എന്നതാണ്. ഇന്ന് കാണുന്ന കാഴ്ചകള്‍, ഇന്നത്തേതാവില്ല എന്നതാണ്. നോക്കൂ, മുമ്പേതോ പ്രായത്തില്‍ ഇത്താരങ്ങളില്‍ നിന്ന് പുറപ്പെട്ടതാണ് നാമിപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. എത്ര വയസ്സായി രണ്ടു പേര്‍ക്കും എന്ന് എനിക്കറിഞ്ഞു കൂടാത്തത് അതുകൊണ്ടാണ്. ഈ യൗവനോത്സവം കണ്ട് എങ്ങനെയളക്കാനാണ് പ്രായത്തെ ? ഈ സിനിമാ കാഴ്ചകള്‍ ഏതോ പഴയ പ്രായത്തിന്റെയാണ്.

നക്ഷത്രങ്ങളല്ല, അവയുടെ വെളിച്ചമാണ് ചരിത്രത്തിലവശേഷിക്കുക എന്ന് പറയാറുണ്ട്. മഹാനായ ഇറ്റാലിയന്‍ നാടകകൃത്ത് പീറാന്തെല്ലോയാണ് അതാദ്യം പറയുന്നത് – വ്യക്തികള്‍ മരിക്കും, അവരഭിനയിച്ച ഡ്രാമകള്‍ മരിക്കുകയില്ല എന്ന്. ഈ പ്രഖ്യാപനത്തെ തിരുത്തിയ ചരിത്രമാണ് മലയാളിയുടെ സിനിമാക്കാഴ്ചയുടേത്. ‘കഥാപാത്രത്തെ വിടൂ’ എന്ന ശ്രീനിവാസന്‍ ഡയലോഗ് താരാരാധകരായ ഞങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്കുള്ള ട്രിബ്യൂട്ടാണ്. പ്രിയപ്പെട്ട പീറാന്തെല്ലോ, പ്രാന്തുള്ള പ്രേക്ഷകരെക്കൂടെ പരിഗണിച്ചേ സിദ്ധാന്തമുണ്ടാക്കാവൂ. കഥ മരിച്ചിട്ടും വ്യക്തി മരിക്കാത്ത ആയിരം നേരങ്ങളുണ്ട് ഞങ്ങള്‍ക്ക്.
ഭൂതക്കണ്ണാടി തീയേറ്ററില്‍ വീണിട്ടും ഇവിടെ വിദ്യാധരനുണ്ട്. പടം തീയേറ്ററില്‍ കൈയ്യൊപ്പ് പതിച്ചില്ലെങ്കിലും ‘കൈയ്യൊപ്പിലെ’ കെ.ബാലചന്ദ്രന്‍ ഇവിടുണ്ട്. അഴകിയ രാവണനിലെ ശങ്കര്‍ ദാസ് എന്നേക്കുമുണ്ട്, അങ്ങനെ പലരുമുണ്ട്. ലാലിന്റെയുമുണ്ട് ഇതുപോലെ പരാജയപ്പെട്ട പ്രശസ്തര്‍, ഞാനതെണ്ണാന്‍ തയ്യാറാവാഞ്ഞിട്ടാണ്. മമ്മൂട്ടിയെക്കുറിച്ച് മാത്രം പറയാനിരുന്നതു കൊണ്ടാണ് ഉദാഹരണങ്ങള്‍ ഏകപക്ഷീയമായത്.

പരാജയങ്ങളെക്കുറിച്ച് പരാതി പറയുമ്പോഴെല്ലാം മമ്മൂക്ക പറയും, ”എപ്പോഴും വിജയിച്ചയാളല്ല ഞാന്‍. തൊട്ടതെല്ലാം പൊന്നാക്കണമെന്ന ആഗ്രഹമൊന്നും എനിക്കില്ല. സിനിമകളെല്ലാം നന്നായി വരണമെന്നുണ്ട്, അത്രയേ ഉള്ളൂ” എന്ന്. സത്യമാണത്. ഒരു നഷ്ടത്തേയും വക വെക്കാതെ സിനിമ എന്ന ഒറ്റ മോഹത്തിന് പിന്നാലെ നടന്ന ജീവിതമാണയാളുടേത്.
സ്‌കൂളില്‍ പഠിക്കുമ്പോഴാണ് അഭിനയ മോഹം ആദ്യമായി കൂടെക്കൂടുന്നത്. അന്ന് നാടകം പഠിപ്പിക്കാന്‍ വന്നത് ഒരശോക് കുമാറായിരുന്നു. മമ്മൂക്ക അയാളെ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അന്ന് നാടകത്തിനുള്ള മേക്കപ്പ് സാധനങ്ങള്‍ വാങ്ങുന്നതിനായി എല്ലാവരും അമ്പത് പൈസ കൊണ്ടു വരണമെന്ന് അയാള്‍ ആവശ്യപ്പെട്ടത്, പേടിച്ച് പേടിച്ച് വീട്ടില്‍ പോയി പണം ചോദിച്ചത്, രണ്ട് ദിവസം കഴിഞ്ഞ് ഉമ്മ പൈസ സംഘടിപ്പിച്ചു നല്‍കുമ്പഴേക്കും നാടകത്തില്‍ പകരം ആളായിപ്പോയത്, എല്ലാം. 50 പൈസ ഇല്ലാത്തതു കൊണ്ട് അഭിനയിക്കാനുള്ള ആദ്യത്തെ ശ്രമം പരാജയപ്പെട്ട നടന്റെ പേരാണ് മമ്മൂട്ടി. ”അഭിനയം എനിക്കൊരുപാടിഷ്ടമാണ്. സിനിമ കാണാന്‍ പോയതിന്റെ പേരില്‍ ഒരുപാട് വഴക്കു കേട്ടിട്ടുണ്ട് ഞാന്‍. സിനിമ കാണാന്‍ പോയതു കാരണം പള്ളിക്കൂടത്തില്‍ ഒരുവര്‍ഷം നഷ്ടപ്പെടുത്തിയ നടനാണ് ഞാന്‍. അങ്ങനെ പ്രീഡിഗ്രി സെക്കന്റിയര്‍ തോറ്റ നടനാണ് ഞാന്‍.” നഷ്ടങ്ങളെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ എണ്ണിയെടുക്കാന്‍ ഇങ്ങനെ ഒരുപാടുണ്ട് മമ്മൂക്കയ്ക്ക്. ജീവിതം പണയം വെച്ച് സിനിമ കാണാന്‍ പോയ, സിനിമാ ഭ്രാന്തനായ പ്രേക്ഷകന്റെ പേരാണ് മമ്മൂട്ടി. എസ്.എച്ച് കോളേജിലെ പഠനകാലയളവില്‍ കെമിസ്ട്രി പരീക്ഷാ ദിനത്തില്‍ അടിമപ്പെണ്ണ് എന്ന സിനിമ കാണാന്‍ പോയി ഒരു വര്‍ഷം പോക്കിയ ചരിത്രം മറ്റാര്‍ക്ക് പറയാനുണ്ടാകും, മമ്മൂട്ടിക്കല്ലാതെ.
മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലത്ത്, കൂടെ പഠിച്ചിരുന്ന അഖിലേഷിന്റെ വീട്ടിലേക്ക് വെളുപ്പാന്‍ കാലത്ത് കയറി വന്ന മെലിഞ്ഞു നീണ്ട ചെറുപ്പക്കാരനെക്കുറിച്ച് അഖിലേഷിന്റെ അമ്മ എപ്പഴും പറയും. ”രാവിലെ മുറ്റമടിക്കാന്‍ പടിവാതില്‍ തുറന്നപ്പോള്‍ അവനെയാണ് കണി കണ്ടത്. അഖിലേഷിനെ കാണാന്‍ വന്നതല്ല, അവന്റെ അച്ഛനെ കാണാന്‍ വന്നതാ. മൂപ്പരന്ന് ഐ.വി.ശശിയുടെ അസോസിയേറ്റ് ആയിരുന്നു. അതറിഞ്ഞ്, ബസ്സും കയറി വന്നതാ, ചാന്‍സ് ചോദിക്കാന്‍” എന്ന്. ചാന്‍സന്വേഷണങ്ങളുടെ വല്ലാത്ത ചരിത്രമുണ്ട് അയാള്‍ക്ക്. ‘അഭിനയ മോഹമുള്ള യുവാവ് അവസരങ്ങള്‍ തേടുന്നു’ എന്ന് സിനിമാ മാസികകളില്‍ വരെ പരസ്യം കൊടുത്തിട്ടുണ്ട് മമ്മൂട്ടി. കാത്തു കാത്തിരുന്നാണ് അയാള്‍ നടനായത്.

കാത്തു കാത്തിരുന്നാണ് ചന്തിരൂര്‍ പാണപ്പറമ്പില്‍ ഇസ്മായീല്‍കുട്ടിയ്ക്കും പാണ്ടിയംപറമ്പില്‍ ഫാത്തിമയ്ക്കും മുഹമ്മദ് കുട്ടി എന്ന ആണ്‍കുട്ടി ഉണ്ടായത്. നടനായപ്പോള്‍ പേടിയായിരുന്നു, മുഹമ്മദ് കുട്ടി എന്ന പേര് തന്നെ നല്ല നടനാക്കില്ലെന്ന് അയാള്‍ക്ക് തോന്നി. പേര് മാറ്റി സജിന്‍ എന്നാക്കി. പല പേരില്‍ പടങ്ങളിലഭിനയിച്ച കാലമുണ്ട് മമ്മൂട്ടിയുടെ കരിയറില്‍. അന്ന് അഖിലേഷിന്റെ അച്ഛനെ പോയി കണ്ടെങ്കിലും കാലങ്ങളെടുത്തു ഐ.വി.ശശിയുടെ സെറ്റിലെത്താന്‍. അത് സംഭവിക്കുന്നത് ‘തൃഷ്ണ’ എന്ന സിനിമയോടെയാണ്. തൃഷ്ണയുടെ ഷൂട്ട് കഴിഞ്ഞ് പിരിയാന്‍ നേരം അടുത്ത് ചെന്ന്, ”സര്‍, എന്റെ ഭാഗം നന്നായില്ല അല്ലേ ?” എന്ന് പതിയെ ചോദിച്ച മമ്മൂട്ടിയെക്കുറിച്ച് ഐ.വി.ശശി എപ്പോഴും പറയുമായിരുന്നു.

എന്റെ ഭാഗം നന്നായില്ല, എന്ന് സ്വയം പരാതിപ്പെട്ട് – കണ്ണാടിയില്‍ വരെ നോക്കിയഭിനയിച്ച്, തന്നെത്തന്നെ തിരുത്തിത്തിരുത്തിയാണ് അയാള്‍ മമ്മൂട്ടിയാവുന്നത്. സീരിയസ്സായി കാര്യങ്ങള്‍ പറയുമ്പോള്‍ വലതുകൈ ഇളക്കുക, പ്രേമരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ കൈ കീശയിലിടുക, തുടങ്ങി തന്നെ പിന്തുടര്‍ന്ന ദുശ്ശീലങ്ങളെ സൂക്ഷ്മമായി അനലൈസ് ചെയ്ത്, അതിനെയെല്ലാം ബോധപൂര്‍വം വെട്ടി വെട്ടിയാണ് പഴയ സജിനില്‍ നിന്ന് ഇന്നത്തെ മമ്മൂട്ടിയിലേക്ക് അയാള്‍ നടന്നത്. എന്നിട്ടും, നല്ല വാക്കു പറയുന്ന നേരങ്ങളിലൊക്കെയും അഭിനയത്തെക്കുറിച്ച് പറയാതെ നാമയാളുടെ സൗന്ദര്യത്തെക്കുറിച്ച് മാത്രം പറഞ്ഞു കളയും. അപ്പോള്‍ മമ്മൂട്ടിക്ക് സങ്കടം വരും. ”മികച്ച നടന്മാരിലൊരാളെന്ന് എന്നെപ്പറ്റി പറയാന്‍ പലര്‍ക്കും മടിയാണ്. ഞാന്‍ സുന്ദരനാണെന്ന് പറയും. സുന്ദരന്മാര്‍ ഒരുപാടുണ്ട് ഇവിടെ, എനിക്ക് ആ പദവി ആവശ്യമില്ല.” എന്ന് മമ്മൂട്ടി പരാതിപ്പെടും.

ഇന്ന് മമ്മൂട്ടിയുടെ പിറന്നാളാണ്. ഇന്നലെ പാതിരാത്രി മുതല്‍ ഒഴുകുന്ന ആശംസാ സന്ദേശങ്ങളുടെ ഉള്ളടക്കം ഞാനിരുന്ന് വായിക്കുകയായിരുന്നു. എല്ലാത്തിലും സൗന്ദര്യത്തിന് വാഴ്ത്തുണ്ട്. എനിക്കും അത് തന്നെ പറയാനുണ്ട്, പക്ഷേ മമ്മൂട്ടി എന്ന മഹാന്‍ നടന്‍ ആഗ്രഹിക്കുന്നത് അതല്ല കേട്ടോ. സുന്ദരന്മാര്‍ ഒരുപാടുള്ള ലോകമാണിത്. പക്ഷേ മമ്മൂട്ടി ഒന്നേ ഉള്ളൂ. സിനിമയെക്കുറിച്ച് മഹാകാവ്യമെഴുതാന്‍ പറഞ്ഞാല്‍ മലയാളി മൊത്തത്തില്‍ മായിലാണ് തുടങ്ങുക എന്ന് ഞാന്‍ പറഞ്ഞത് അതുകൊണ്ടാണ് പക്ഷേ ഒന്നല്ല, രണ്ടു പേരുണ്ട്. നോക്കൂ, മമ്മൂട്ടിയെക്കുറിച്ച് പറയാനിരുന്നാലും അവസാനമാവുമ്പഴേക്കും മോഹന്‍ലാല്‍ ഇങ്ങ് തികട്ടി വരും. സി.ജെ.തോമസ്സിന്റെ ഒരു നാടകത്തിന്റെ പേരാണ് ഓര്‍മ്മ വരുന്നത്, ??’അവന്‍ വീണ്ടും വരുന്നു’ എന്ന്.

മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസമെന്ത് എന്ന ചോദ്യത്തിന് വ്യക്തിപരമായ എന്റെ ഉത്തരം, എനിക്ക് മോഹന്‍ലാല്‍ വള്ളത്തോളും മമ്മൂട്ടി കുമാരനാശാനും ആണ് എന്നതാണ്. വള്ളത്തോളിന്റെയും കുമാരനാശാന്റെയും കാവ്യസങ്കല്‍പ്പങ്ങളെക്കുറിച്ച് സാധാരണ പറയാറുള്ള വ്യത്യാസം, വള്ളത്തോള്‍ ജീവിതത്തിന്റെ സൗന്ദര്യത്തിലാണ് കവിത കണ്ടത് – ആശാന്‍ ജീവിതത്തിന്റെ സൗന്ദര്യത്തിലും വൈരൂപ്യത്തിലും കവിത കണ്ട കവിയാണ് എന്നതാണ്. ഈ വ്യത്യാസമാണ് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും സിനിമകള്‍ തമ്മിലുള്ളതും. ലാല്‍പ്പടങ്ങള്‍ സുന്ദര കാവ്യങ്ങളാണ്. അങ്ങനല്ലാതെ വന്നാണ് മമ്മൂട്ടി പലപ്പോഴും കരളു കവര്‍ന്നത്.
എന്നിട്ടും മമ്മൂട്ടിയെക്കാണുമ്പോള്‍ പെട്ടന്ന് സുന്ദരന്‍ എന്ന് വിളിക്കാന്‍ തോന്നുന്നത്, എന്റെ ഉള്ളില്‍ ഒരു മോഹന്‍ലാല്‍ കിടപ്പുള്ളത് കൊണ്ടാണ്. പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങളുടെ മഹാനടനം എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. അതിനാണ് എന്റെ ആദ്യത്തെ സല്യൂട്ട്. എനിക്ക് നിങ്ങളിലെ സുന്ദരനെയും ഇഷ്ടമാണ്, രണ്ടാമത്തെ സല്യൂട്ട് അതിനാണ്. രണ്ടും ചേര്‍ത്ത് തരുന്നു, ഒരു മെഗാ പിറന്നാള്‍ സല്യൂട്ട്.
Lijeesh Kumar

കഴിഞ്ഞ പിറന്നാളിനെഴുതിയത്, റീ പോസ്റ്റ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here