ഇന്ത്യാ ഗേറ്റിൽ അനാച്ഛാദനം ചെയ്യാനിരിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ കൊത്തിയെടുക്കാൻ ശിൽപികളുടെ സംഘം ചെലവഴിച്ചത് 26,000 മണിക്കൂറുകൾ. ഒറ്റക്കല്ലിൽ തീർത്ത പ്രതിമക്ക് 280 മെട്രിക് ടണ്ണാണ് ഭാരം.
രാഷ്ട്രപതിഭവനിൽനിന്ന് ഇന്ത്യാഗേറ്റ് വരെ നീളുന്ന, പുതുതായി നാമകരണം ചെയ്യപ്പെട്ട കർത്തവ്യപാത വ്യാഴാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോൾ 28 അടിയുള്ള നേതാജിയുടെ പ്രതിമയും അനാച്ഛാദനം ചെയ്യും.
തെലങ്കാനയിലെ ഖമ്മത്തുനിന്ന് ഡൽഹിയിലേക്ക് വൻ ഗ്രാനൈറ്റ് കല്ല് എത്തിക്കാനായി 140 ടയറുകളുള്ള 100 അടി നീളമുള്ള പ്രത്യേക ട്രക്ക് ആണ് തയാറാക്കിയത്.
ജനുവരി 23ന് പരാക്രം ദിവസിൽ നേതാജിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്ത അതേ സ്ഥലത്താണ് ഈ പ്രതിമയും സ്ഥാപിക്കുന്നത്.
അതേസമയം,രാജ്യ തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പാതയായ രാജ്പഥ് ഇന്നുമുതൽ കർത്തവ്യ പഥ് എന്ന് അറിയപ്പെടും. ഇന്ന് വൈകുന്നേരം 7 മണിക്ക് കർത്തവ്യപഥ്‌ന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കിയാണ് കർത്തവ്യ പഥ് ഉൾപ്പെടുന്ന സെന്‍ട്രല്‍ വിസ്ത അവന്യൂ പുതുക്കി പണിതത്. പൊതുജനങ്ങൾക്കായി കാല്‍നടപാത, ശുചിമുറികൾ അടക്കം കൂടുതല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതുവരെ രാജ്‍പഥ് എന്നറിയപ്പെട്ടിരുന്ന വീഥി കഴിഞ്ഞ ദിവസമാണ് പുനർ നാമകരണം ചെയ്യാന്‍ എന്‍ഡിഎംസി ഔദ്യോഗികമായി തീരുമാനമെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here