അഫ്ഗാനെ 101 റണ്‍സിന് തകര്‍ത്ത് ഇന്ത്യ | Asia Cup

ഏഷ്യാ കപ്പ് സൂപ്പർ-4 പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ 101 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ. ഇന്ത്യ ഉയർത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാന് 8 വിക്കറ്റ് നഷ്ടത്തിൽ 111 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.

ടി-20യിൽ ആദ്യ സെഞ്ചുറി നേടിയ വിരാട് കൊഹ്ലിയുടെയും 4 ഓവറിൽ 4 റണ്‍സ് മാത്രം വിട്ടു കൊടുത്ത് 5 വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാറിന്‍റെയും കരുത്തിലാണ് ഇന്ത്യയുടെ വിജയം. 61 പന്തിൽ 122 റണ്‍സ് എടുത്ത് വിരാട് കൊഹ്ലി പുറത്താകാതെ നിന്നു. ഇരു ടീമും നേരത്തെ ഫൈനൽ കണാതെ പുറത്തായിരുന്നു.

രണ്ടര വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം വിരാട് കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറന്നതായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ പ്രത്യേകത. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കോലിയുടെ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ അര്‍ധ സെഞ്ചുറിയുടെയും മികവില്‍ 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു.

ട്വന്റി 20-യില്‍ കോലിയുടെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയായിരുന്നു ഇത്. രാജ്യാന്തര ക്രിക്കറ്റിലെ 71-ാമത്തേതും. മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ 71 രാജ്യാന്തര സെഞ്ചുറികളെന്ന നേട്ടത്തിനൊപ്പമെത്താനും കോലിക്കായി. 61 പന്തുകള്‍ നേരിട്ട കോലി ആറ് സിക്സും 12 ഫോറുമടക്കം 122 റണ്‍സോടെ പുറത്താകാതെ നിന്നു. സെഞ്ചുറി തന്റെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയ്ക്കും മകള്‍ വാമികയ്ക്കുമാണ് കോലി സമര്‍പ്പിച്ചത്.

ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കെ.എല്‍ രാഹുല്‍ – വിരാട് കോലി ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 12.4 ഓവറില്‍ 119 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 41 പന്തില്‍ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 62 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി ഫരീദ് അഹമ്മദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ഋഷഭ് പന്ത് 20 റണ്‍സോടെ പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവാണ് (6) പുറത്തായ മറ്റൊരു താരം. നേരത്തെ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ അഫ്ഗാനിസ്താന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചു. പകരം രാഹുലാണ് ടീമിനെ നയിച്ചത്. യുസ്വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും കളിക്കുന്നില്ല. പകരം ദീപക് ചാഹര്‍, ദിനേഷ് കാര്‍ത്തിക്ക്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ടീമിലെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News