ADVERTISEMENT
ഗ്യാൻവാപി മസ്ജിദിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി നിലനിൽക്കുമെന്ന് വാരണാസി ജില്ലാകോടതി. ഹർജി നിലനിൽക്കില്ലെന്ന് മസ്ജിദ് കമ്മിറ്റിയുടെ വാദം തള്ളിക്കൊണ്ടാണ് കോടതി വിധി. 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഹർജി വരില്ലെന്നും ഈ മാസം 22ന് വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.
ഗ്യാൻവാപി മസ്ജിദിൽ നിത്യപൂജയും ആരാധനയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അഞ്ചു ഹിന്ദു സ്ത്രീകൾ വാരാണസി ജില്ലാ കോടതിയിൽ ഹർജി നൽകിയത്. 1991ലെ ആരാധനാലയ നിയമം ബാധകമല്ലെന്നും ഹിന്ദുക്കളെ അവിടെ പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്നും ഹർജിക്കാരുടെ അഭിഭാഷകൻ ജില്ലാ കോടതിയിൽ വാദിച്ചിരുന്നു.
ഗ്യാൻ വ്യാപി മസ്ജിദ് അല്ലെന്നും സ്വത്തുക്കൾ ആദി വിശ്വേശ്വർ ദേവന്റെ യാണെന്നുമാണ് അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. എന്നാൽ ഈ ഹർജി നിലനിൽക്കില്ലെന്ന വാദമാണ് മസ്ജിദ് കമ്മറ്റി ഉയർത്തിയതെങ്കിലും അത് തള്ളിക്കളഞ്ഞാണ് ഹർജിയിൽ വാദം കേൾക്കാൻ വാരണാസി ജില്ലാ കോടതി തീരുമാനിച്ചത്.
ഈ മാസം 22 മുതൽ വിശദമായ വാദം കേൾക്കാനാണ് കോടതിയുടെ തീരുമാനം.സർവേ റിപ്പോർട്ടും കോടതിയുടെ പരിഗണനയ്ക്ക് വരും.അതേ സമയം ജില്ലാ കോടതിയുടെ വിധിക്കെതിരെ മസ്ജിദ് കമ്മറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് മസ്ജിദ് കമ്മറ്റിയുടെ തീരുമാനം.
വിധിവന്ന ശേഷം അഞ്ചുസ്ത്രീകൾ കോടതിക്ക് പുറത്ത് പടക്കംപൊട്ടിച്ചും ലഡു വിതരണം ചെയ്തും ആഘോഷിച്ചു. സുപ്രീംകോടതി നിർദേശപ്രകാരമായിരുന്നു വാരണാസി ജില്ലാ കോടതി ഹർജികൾ പരിഗണിച്ചത്.വിധിയുടെ പശ്ചാത്തലത്തിൽ കോടതി പരിസരത്തും വാരണാസിയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.