Arya- Sachin: എല്ലാ കാര്യങ്ങളിലും ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് തരുന്നത് സച്ചിന്‍; ആര്യ രാജേന്ദ്രന്‍ കൈരളി ന്യൂസിനോട്

തങ്ങളുടെ പ്രണയം വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നെന്ന് സച്ചിന്‍-ആര്യ(Sachin_Arya) ദമ്പതികള്‍. എസ്എഫ്‌ഐയില്‍(SFI) നിന്നാണ് അടുപ്പം തുടങ്ങിയതെന്നും ഇരുവര്‍ക്കും ഇത്തരമൊരു ആഗ്രഹം വന്നപ്പോള്‍ അത് വീട്ടുകാരെ അറിയ്ക്കുകയായിരുന്നെന്നും ദമ്പതികള്‍ കൈരളി ന്യൂസിന്റെ പ്രത്യേക ഓണാഘോഷ പരിപാടിയില്‍ പറഞ്ഞു.

‘ഞങ്ങളുടെ ഒരുമിച്ചുള്ള യാത്ര തുടങ്ങുന്നത് എസ്എഫ്‌ഐയില്‍ നിന്നാണ്. ഞാനന്ന് ബാലസംഘത്തിന്റെ സംസ്ഥാന ഭാരവാഹിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. അങ്ങനെയാണ് പരിചയം തുടങ്ങിയത്. ഞങ്ങളുടെ മനസ്സില്‍ അങ്ങനെയൊരു ആഗ്രഹം വന്നപ്പോള്‍ത്തന്നെ സച്ചിന്‍ പറഞ്ഞത് ആദ്യം വീട്ടില്‍ പറയണമെന്നായിരുന്നു. സച്ചിന്‍ തന്നെയാണ് കാര്യങ്ങള്‍ വീട്ടില്‍ പറഞ്ഞതും എല്ലാ കാര്യങ്ങളും ശരിയാക്കിയതും. പിന്നീട് പെട്ടെന്നാണ് തെരഞ്ഞെടുപ്പ് വരികയും രണ്ട് പേരും വലിയ ചുമതലകളിലെത്തുകയും ചെയ്യുന്നത്.

അപ്പോള്‍, സ്വാഭാവികമായും ആ ഉത്തരവാദിത്തം കഴിഞ്ഞ ശേഷം മറ്റു കാര്യങ്ങളെക്കുറിച്ച് ചിന്തിയ്ക്കാമെന്ന് ഇരുവരും തീരുമാനിയ്ക്കുകയായിരുന്നു. ഞങ്ങളുടെ അടുപ്പത്തിന്റെ കാര്യം പാര്‍ട്ടി ശ്രദ്ധയില്‍ കൊണ്ടുവന്നതിനു ശേഷവും ഔദ്യോഗിക കാര്യങ്ങള്‍ക്കായിരുന്നു ഞങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത്. വ്യക്തിപരമായ കാര്യങ്ങള്‍ അല്പംകൂടെ കഴിഞ്ഞ് ചിന്തിയ്ക്കാമെന്ന് തീരുമാനിച്ചു. എന്റെ ചുമതലകളെല്ലാം ഏറ്റവും നന്നായി ചെയ്യാന്‍ എല്ലാ സപ്പോര്‍ട്ടും തരുന്നതും സച്ചിനാണ്’, ആര്യ പറഞ്ഞു.

ഞാന്‍ പൊതുവെ പ്രണയത്തോടൊന്നും അത്ര പെട്ടെന്ന് ഒത്തുപോവുന്ന ആളായിരുന്നില്ല. അത്തരം കാര്യങ്ങളിലൊന്നും കൂടുതല്‍ ശ്രദ്ധ കൊടുത്തിരുന്നില്ല. ആര്യയുടെ കാര്യം ആദ്യം വീട്ടില്‍ അമ്മയോടാണ് സംസാരിച്ചത്. ആരെയും പ്രയാസപ്പെടുത്തിക്കൊണ്ടുള്ള ജീവിതം എന്നെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല. അച്ഛനും അമ്മയുമാകട്ടെ, ഞാനെടുക്കുന്ന തീരുമാനങ്ങളെ എതിര്‍ക്കുന്നവരേ അല്ല. പിന്നീട് ആര്യയുടെ അമ്മയോടും അച്ഛനോടും സംസാരിച്ചു. അതുകൊണ്ടുതന്നെ രണ്ട് വീട്ടുകാരുടെയും അംഗീകാരത്തോടും സമ്മതത്തോടും കൂടി പ്രണയിച്ചവരാണ് ഞങ്ങളെന്ന് പറയാം,’ സച്ചിന്‍ ഒരു ചെറുചിരിയോടെ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News