
ഭാരത് ജോഡോ യാത്രയ്‌ക്കിടെ താമസിക്കാൻ എത്തിച്ച പ്രത്യേക കണ്ടെയ്‌നറുകൾ ഉപേക്ഷിച്ച് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും അന്തിയുറങ്ങിയത് നക്ഷത്ര ഹോട്ടലുകളിൽ. രാഹുൽ ഗാന്ധിയടക്കമുള്ളവർ പൊതുയിടങ്ങളിൽ നിർത്തിയിടുന്ന കണ്ടെയ്‌നറുകളിൽ ഉറങ്ങുമെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ വ്യാപകമായി പ്രചരിപ്പിച്ചത്.
അതേസമയം, ലക്ഷങ്ങൾ ചെലവിട്ടാണ് കണ്ടെയ്‌നർ ലോറികൾ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടൽ മുറിക്ക് സമാനമാക്കിയെടുത്തത്. എസി, കട്ടിൽ, ശുചിമുറി തുടങ്ങിയവയെല്ലാം കണ്ടെയ്‌നറിലുണ്ട്. രാഹുൽ ഗാന്ധിക്ക് പ്രത്യേകം കണ്ടെയ്‌നറും മറ്റ് നേതാക്കൾക്ക് രണ്ടോ മൂന്നോ പേർക്ക് ഒന്ന് എന്ന നിലയിലുമാണ് ഏർപ്പാടാക്കിയത്. എന്നാൽ, ഞായർ രാത്രി തിരുവനന്തപുരം നഗരത്തിലെ പ്രധാന ഹോട്ടലുകളിലാണ് നേതാക്കൾ തങ്ങിയത്. രാഹുലാകട്ടെ ഒരു ബിഷപ് ഹൗസിന്റെ അതിഥി മന്ദിരത്തിലും. തിങ്കൾ രാത്രി കഴക്കൂട്ടത്തെ പ്രധാന ഹോട്ടലുകളിലായിരുന്നു രാഹുൽ ഉൾപ്പെടെയുള്ള നേതാക്കൾക്ക് താമസം.
ഉത്തരേന്ത്യയിൽനിന്നെത്തിയ ഏതാനും പ്രവർത്തകർമാത്രമാണ് കണ്ടെയ്‌നറുകളിലുറങ്ങിയത്. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും മാലിന്യനീക്കം പ്രയാസമാണെന്നുമാണ് കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം. അതേസമയം, ഉത്തരേന്ത്യയിൽ നിന്നെത്തിച്ച കണ്ടെയ്‌നറുകളെല്ലാം ജാഥയ്‌ക്ക് പിന്നാലെയുണ്ട്.
വിവാദങ്ങൾ ഉയർന്നുവരുമ്പോഴും ഭാരത് ജോഡോ യാത്രയുടെ സംസ്ഥാനത്തെ മൂന്നാംദിന പര്യടനം ഇന്ന് കഴക്കൂട്ടത്ത് നിന്ന് ആരംഭിച്ചു. പദയാത്രയുടെ ആദ്യഘട്ടം ആറ്റിങ്ങലിലാണ് സമാപിക്കുന്നത്. രണ്ടാം ഘട്ടം വൈകിട്ട് നാലിന് ആറ്റിങ്ങൽ നിന്നാരംഭിച്ചു കല്ലമ്പലത്ത് സമാപിക്കും. തലസ്ഥാനത്തെ പര്യടനം പൂർത്തിയാക്കി പദയാത്ര നാളെ കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here