പേവിഷബാധ വാക്സിൻ ഫലപ്രദമാണോയെന്ന് പരിശോധിക്കാൻ കേന്ദ്രസർക്കാർ. കേരളം നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നടപടി. കൗൺസിലിലെ സെന്‍ട്രൽ ഡ്രഗ്സ് ലബോറട്ടറിയിലാണ് വാക്‌സിനുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുക. ഇതിനായി കേരളത്തിലേക്ക് ഒരു പ്രത്യേക സംഘത്തെ അയക്കാനും ഇതിനോടകം തീരുമാനമായിട്ടുമുണ്ട്.
അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജ് പേവിഷബാധ പ്രതിരോധ വാക്സിന്‍ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു.കേന്ദ്ര ഡ്രഗ്സ് ലബോറട്ടറില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായ വാക്സിനും സെറവുമാണ് നായ്ക്കളില്‍ നിന്നുള്ള കടിയേറ്റ് ആശുപത്രികളില്‍ എത്തിയവര്‍ക്കും മരണമടഞ്ഞ 5 പേര്‍ക്കും നല്‍കിയത്. വാക്സിന്‍ നല്‍കിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളില്‍ ആശങ്കയുണ്ടെന്നും മന്ത്രി കത്തിൽ വ്യക്തമാക്കിയിരുന്നു.
ചികിത്സിക്കുപയോഗിച്ച വാക്സിന്റെയും സെറത്തിന്റേയും കേന്ദ്ര ലാബിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ചേര്‍ത്തായിരുന്നു മന്ത്രിയുടെ കത്ത്. കെ.എം.എസ്.സി.എല്‍-നോട് വീണ്ടും വാക്സിന്‍ പരിശോധനയ്ക്കയ്ക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പരിശോധന വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സംസ്ഥാനത്ത് ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കാൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രി എം.ബി.രാജേഷ് വിളിച്ച വിവിധ വകുപ്പുകളുടെ യോഗത്തിൽ ധാരണയായി. നായ്ക്കളെ കൊല്ലുന്നതിന് നിയമ തടസ്സമുള്ള സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം. തെരുവു നായ ശല്യം നിയന്ത്രിക്കാൻ ഊർജിത വാക്സിനേഷൻ ഡ്രൈവ് നടത്താനും തീരുമാനമായി. ഈ മാസം 20 മുതൽ ഒക്ടോബർ 20 വരെയാകും വാക്സിനേഷൻ ഡ്രൈവ് നടത്തുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here