ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി ഇന്നും നാളെയുമായി നടക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിലെത്തി. ഉച്ചകോടിയിൽ ഇന്ത്യ ഉൾപ്പെടുന്ന എട്ട് അംഗ രാജ്യങ്ങൾ പങ്കെടുക്കും. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യത്തെ വ്യക്തിഗത ഉച്ചകോടിയാണിത്.
എസ് സി ഒ ഉച്ചകോടിയുടെ അവസാനം റൊട്ടേഷൻ പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഏറ്റെടുക്കും. അതുകൊണ്ടുതന്നെ ഈ യോഗം ഇന്ത്യയ്ക്ക് പ്രധാനപ്പെട്ടതാണ്. കിഴക്കൻ ലഡാക്കിലെ ഗോഗ്ര ഹോട്ട് സ്പ്രിങ്ക്സ് ഏരിയയിലെ സൈനിക വിഷയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഒരുമിച്ച് എത്തുന്ന ആദ്യ യോഗം കൂടി ആണിത്. റഷ്യൻ പ്രസിഡന്റ് വ്ലാടിമർ പുടിനുമായി മോദി ചർച്ച നടത്തിയേക്കും.
എട്ട് അംഗരാജ്യങ്ങളിലെ നേതാക്കളായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉസ്ബകിസ്താൻ പ്രസിഡന്റ് ശൗകത് മിർസ്വോയവ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ്, കസാഖ്സ്താൻ പ്രസിഡന്റ് കാസിം ടൊകായേവ്, കിർഗിസ്താൻ പ്രസിഡന്റ് സാദിർ ജപാറോവ്, തജികിസ്താൻ പ്രസിഡന്റ് ഇമാമലി റഹ്മാൻ എന്നിവർ സംബന്ധിക്കും.
പുറമെ പ്രത്യേക ക്ഷണിതാക്കളായി തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്, അർമീനിയ പ്രധാനമന്ത്രി നികോൽ പഷിൻയാൻ, തുർക്മെനിസ്താൻ പ്രസിഡന്റ് സെർദർ ബെർദി മുഹമ്മദോവ് എന്നിവരും നിരീക്ഷകരായി ബലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകഷങ്കോ, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി, മംഗോളിയൻ പ്രസിഡന്റ് ഉക്നാഗിൻ ഖുറെൽസുഖ് എന്നിവരും സംബന്ധിക്കും.
ലോകത്തിലെ 40 ശതമാനം ജനസംഖ്യയും 30 ശതമാനത്തിലേറെ ജി.ഡി.പിയും ഉൾക്കൊള്ളുന്ന എട്ട് രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്. സാമ്പത്തിക, സുരക്ഷ, പാരിസ്ഥിതിക മേഖലയിലെ സഹകരണം ലക്ഷ്യമാക്കി ചൈന, കസാഖ്സ്താൻ, കിർഗിസ്താൻ, റഷ്യ, തജികിസ്താൻ, ഉസ്ബകിസ്താൻ എന്നീ രാജ്യങ്ങളുടെ തലവന്മാർ 2001 ജൂൺ 15ന് ചൈനയിലെ ഷാങ്ഹായിയിൽ യോഗം ചേർന്ന് പുതിയ കൂട്ടായ്മ രൂപവത്കരിക്കുകയും 2017 ജൂണിൽ ഇന്ത്യയെയും പാകിസ്താനെയും കൂടി ഉൾപ്പെടുത്തുകയുമായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here