ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിൽ പ്രായപൂർത്തിയാകാത്ത സഹോദരി മാരായ ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കേസിൽ ഇതുവരെ ആറുപേർ അറസ്റ്റിലായി.കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് .
പതിനഞ്ചും പതിനേഴും വയസ്സുള്ള സഹോദരികളെയാണ് പ്രതികൾ ബലാത്സംഗം ചെയ്തു കെട്ടിത്തൂക്കിയത്. പീഡനത്തിന് ഇരയായ ഇരുവരും വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടതോടെ പ്രതികൾ വിസമ്മതിച്ചു. തുടർന്ന് കൊലപ്പെടുത്തി. തൂങ്ങിമരണമെന്ന് തോന്നാൻ ഇവരുവരെയും മരത്തിൽ കെട്ടി തൂക്കി.
നിലവിൽ ആറുപേരെ അറസ്റ്റ് ചെയ്തതായി ലഖിംപൂർഖേരി പൊലീസ് വ്യക്തമാക്കി. ചോട്ടു ,ഹഫീസുൽ റഹ്മാൻ, ഹാരിഫ്, സുഹൈൽ ,ജുനൈദ്, കരീമുദീൻ എന്നിവരാണ് പിടിയിലായത് . മൂന്ന് പേർ ചേർന്ന് പെൺകുട്ടികളെ ബലം പ്രയോഗിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ മൊഴി.
പ്രതികളെല്ലാവരും പ്രദേശവാസികളാണെന്നാണ് സൂചന.അറസ്റ്റിലായവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണെന്നും വിവരമുണ്ട്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാകുന്നുവെന്നും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പ് വരുത്തണമെന്നും പോളിറ്റ് ബ്യൂറോ അംഗം സുഭാഷണി അലി പറഞ്ഞു.
സംഭവത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. പട്ടാപ്പകലാണ് പെൺകുട്ടികളെ തട്ടിയെടുത്തുകൊണ്ടു പോയതെന്നും എന്തുകൊണ്ടാണ് യുപിയിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഇങ്ങനെ കൂടുന്നതെന്നും പ്രിയങ്ക ചോദിച്ചു.
കൊടുo ക്രിമിനലുകൾ നിയമത്തിന് വില കൽപിക്കാതെ അഴിഞ്ഞാടുന്ന നാടായി ഉത്തർപ്രദേശ് മാറുമ്പോൾ രാജ്യത്തിന്റെ പ്രതിഛായയ്ക്ക് തന്നെ മങ്ങലേൽക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here