Pet Dog: വളര്‍ത്തുനായയെ വീട്ടില്‍നിന്ന് മാറ്റിനിര്‍ത്തിയില്ല; യുവതിയും മകളും ജീവനൊടുക്കി

വളര്‍ത്തുനായയെ(pet dog) വീട്ടില്‍നിന്ന് മാറ്റിനിര്‍ത്താത്തതിനെത്തുടർന്ന് യുവതിയും മകളും ജീവനൊടുക്കി(suicide). ബെംഗളൂരുവിലാണ് സംഭവം. ബനസ് വാടി എച്ച്.ബി.ആര്‍. ലേഔട്ടിലെ ശ്രീനിവാസിന്റെ ഭാര്യ ദിവ്യ(36) മകള്‍ ഹൃദ്യ(13) എന്നിവരാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.

ദിവ്യയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വളര്‍ത്തുനായയെ വീട്ടില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഭര്‍തൃവീട്ടുകാര്‍ ഇതിന് വിസമ്മതിച്ചു. ഇതിന്റെ വിഷമത്തിലാണ് ദിവ്യയും മകളും ജീവനൊടുക്കിയതെന്നാണ് ആരോപണം.

സംഭവത്തില്‍ ദിവ്യയുടെ ഭര്‍ത്താവ് ശ്രീനിവാസിനെ ഗോവിന്ദപുര പൊലീസ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ശ്രീനിവാസിന്റെ മാതാപിതാക്കളായ ജനാര്‍ദന്‍, വസന്ത എന്നിവര്‍ക്കെതിരേയും ഇതേ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച രാവിലെയാണ് കിടപ്പുമുറിയിലെ ഫാനില്‍ ദിവ്യയെയും മകളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. രാവിലെ ഏറെനേരം കഴിഞ്ഞിട്ടും ദിവ്യയും മകളും മുറിയില്‍നിന്ന് പുറത്തുവരാതിരുന്നതോടെ ഭര്‍ത്താവ് മുറിയില്‍ കയറി നോക്കിയപ്പോളാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ദിവ്യയുടെ പിതാവായ എം.കെ രാമനാണ് വളര്‍ത്തുനായയെച്ചൊല്ലിയുള്ള പ്രശ്‌നമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

2008-ലാണ് ദിവ്യയും ശ്രീനിവാസും വിവാഹിതരായത്. ശ്രീനിവാസിന്റെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഇവരുടെ താമസം. ഏതാനും വര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗങ്ങളും തൊലിപ്പുറത്തെ അലര്‍ജിയും ദിവ്യയെ അലട്ടിയിരുന്നു.

അടുത്തിടെ ഡോക്ടറെ കാണിച്ചപ്പോള്‍ വീട്ടിലെ വളര്‍ത്തുനായയുമായി സമ്പര്‍ക്കം പാടില്ലെന്നും നായകളില്‍നിന്ന് അകലം പാലിക്കണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. നായകളുമായി ഇടപഴകിയാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മാറില്ലെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു.

ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ ദിവ്യ ഭര്‍ത്താവിനോടും ഭര്‍തൃമാതാപിതാക്കളോടും അവതരിപ്പിച്ചു. വീട്ടിലെ വളര്‍ത്തുനായയെ മാറ്റിനിര്‍ത്തണമെന്നും മറ്റാര്‍ക്കെങ്കിലും നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവും വീട്ടുകാരും ഇതിന് തയ്യാറായില്ല. തങ്ങളുടെ വളര്‍ത്തുനായ കാരണം അസുഖമുണ്ടാകില്ലെന്നായിരുന്നു ഇവരുടെ വാദമെന്നും ദിവ്യയുടെ പിതാവ് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.

വളര്‍ത്തുനായയെ ഇനിയും വീട്ടില്‍ നിര്‍ത്തിയാല്‍ താനും മകളും ജീവനൊടുക്കുമെന്ന് ദിവ്യ ഭര്‍തൃവീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍ ദിവ്യ മരിച്ചാല്‍ തങ്ങള്‍ക്കൊന്നും സംഭവിക്കില്ലെന്നും വളര്‍ത്തുനായയെ വീട്ടില്‍ തന്നെ നിര്‍ത്തുമെന്നുമാണ് ഭര്‍തൃവീട്ടുകാര്‍ മറുപടി നല്‍കിയതെന്നും ഭര്‍തൃവീട്ടുകാര്‍ മകളെ ഉപദ്രവിച്ചിരുന്നതായും ദിവ്യയുടെ പിതാവിന്റെ പരാതിയില്‍ ആരോപിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News