Siju Wilson: അച്ഛന്‍ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായിരുന്നു; ടിവി കാണല്‍ അധികമായപ്പോള്‍ അയല്‍വീട്ടില്‍ നിന്ന് ഇറക്കിവിട്ടിട്ടുണ്ട്: സിജു വില്‍സണ്‍

പത്തൊമ്പതാം നൂറ്റാണ്ട്(Pathonpatham Noottandu) എന്ന ചിത്രത്തിന്റെ വിജയത്തോടെ മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് നടന്‍ സിജു വില്‍സണ്‍(Siju Wilson). ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രത്തെ അനായാസം സ്‌ക്രീനിലെത്തിച്ചതിലൂടെ ഒരു മാസ്സ് ആക്ഷന്‍ ഹീറോ പരിവേഷം സിജുവിന് ലഭിച്ചുകഴിഞ്ഞു.

കുട്ടിക്കാലത്തെ തന്റെ ജീവിതത്തെക്കുറിച്ചും സിനിമയെന്ന ലോകത്ത് എത്തിപ്പെടാനുള്ള തന്റെ ശ്രമത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന സിജു വില്‍സന്റെ ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 2018ല്‍ കൊച്ചി രാജഗിരി ബിസിനസ് സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുന്ന സിജുവിന്റെ വീഡിയോയാണ് ഇത്.

ചുമട്ടുതൊഴിലാളിയായിരുന്ന തന്റെ അച്ഛനെക്കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ സിജു സംസാരിക്കുന്നുണ്ട്. സ്വന്തമായി ഒരു ടിവി ഇല്ലാതെ അടുത്തവീട്ടില്‍ പോയി ടിവി കണ്ടതിനെ കുറിച്ചും അവിടെ നിന്ന് തന്നെ ഇറക്കിവിട്ടതിനെ കുറിച്ചുമൊക്കെ സിജു വില്‍സണ്‍ പറയുന്നുണ്ട്.

‘ഞാനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ചുവളര്‍ന്നത്. എന്റെ അച്ഛന്‍ സി.ഐ.ടി.യുവില്‍ ചുമട്ടുതൊഴിലാളിയായിരുന്നു. അമ്മ ഹൗസ് വൈഫായിരുന്നു. ഞങ്ങള്‍ക്ക് വീടിന്റെ മുന്നില്‍ തന്നെ ചെറിയൊരു പച്ചക്കറിക്കടയായിരുന്നു. അങ്ങനെയായിരുന്നു ഞങ്ങളുടെ ജീവിതം പോയ്ക്കൊണ്ടിരുന്നത്. സാധാരണ കുടുംബം ആയതുകൊണ്ട് തന്നെ പണം എന്ന കാര്യം എല്ലാവരേയും പോലെ തന്നെ ഞങ്ങളുടേയും കണ്‍സേണ്‍ ആയിരുന്നു. എല്ലാ സാധാരണ ഫാമിലിയേയും പോലെ എന്നേയും എന്റെ സഹോദരിയേയും പഠിപ്പിച്ച് സെറ്റില്‍ഡ് ആക്കുക എന്ന ചിന്ത തന്നെയായിരുന്നു എന്റെ മാതാപിതാക്കള്‍ക്കും.

എപ്പോഴാണ് എന്റെ ജീവിതത്തിലേക്ക് സിനിമ എന്ന ഡ്രീം കടന്നുവന്നതെന്ന് അറിയില്ല. ഒരുപക്ഷേ ചെറുപ്പത്തിലായിരിക്കും. ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് ടിവിയുടെ മുന്‍പില്‍ ആയിരിക്കും. എന്റെ വീട്ടില്‍ ടിവി ഉണ്ടായിരുന്നില്ല. അയല്‍വീടുകളിലും ഒരു കിലോമീറ്ററിനടുത്തായുള്ള ആന്റിയുടെ വീട്ടിലുമൊക്കെ പോയിരുന്നാണ് ടിവി കണ്ടിരുന്നത്. ഫുള്‍ ടൈം ടിവിയുടെ മുന്നില്‍ ഇരുന്നിട്ട് അയല്‍വീട്ടില്‍ നിന്നൊക്കെ എന്നെ ഇറക്കിവിട്ടിട്ടുണ്ട്. എന്നിട്ടും ഞാന്‍ പുറത്തിറങ്ങി ജനലരികില്‍ നിന്ന് ടിവി കാണുമായിരുന്നു. എന്റെ കുടുംബത്തില്‍ അച്ഛനായിരുന്നു സിനിമയോട് ക്രേസ് ഉണ്ടായിരുന്നത്. ഏത് സിനിമ ഇറങ്ങിക്കഴിഞ്ഞാലും പുള്ളി ആദ്യമേ തന്നെ അത് പോയിക്കാണും. ഫാമിലിയെ അങ്ങനെ കൊണ്ടുപോകാന്‍ പറ്റില്ലായിരിക്കും. പക്ഷേ അച്ഛന്‍ കാണുമായിരുന്നു.

ഇംഗ്ലീഷ് സിനിമകളോടായിരുന്നു അച്ഛന് താത്പര്യം. ബ്രൂസ്ലി, ജാക്കി ചാന്‍, അര്‍ണോള്‍ഡ് ഇവരുടെയൊക്കെ സിനിമകള്‍ ഇറങ്ങിക്കഴിഞ്ഞാല്‍ പോയി കാണും. എന്നെയും ഇടയ്ക്കൊക്കെ കൊണ്ടുപോയിട്ടുണ്ട്. ഞാന്‍ പ്ലസ് വണ്‍ പഠിക്കുമ്പോള്‍ അച്ഛന്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരണപ്പെട്ടു.
പിന്നീട് അമ്മയുടേയും സഹോദരിയുടേയും തോളത്തായിരുന്നു ജീവിതം.

പ്ലസ് ടു കഴിഞ്ഞാല്‍ എന്താണ് ചെയ്യേണ്ടതെന്ന ഡിസിഷന്‍ എടുക്കേണ്ട സമയം വരും. എനിക്ക് ഒരു ഫോക്കസ് ഉണ്ടായിരുന്നില്ല. പ്ലസ് ടു കഴിഞ്ഞ ശേഷം ഒരു ആറ് മാസം ഞാന്‍ എന്തുചെയ്യണം എന്ന് ആലോചിക്കാനായി സമയമെടുത്തു. പക്ഷേ വെറുതെ ഇരുന്നില്ല. എന്റെ വീടിന്റെ അടുത്ത് ഒരു ഫാമിലി ഫ്രണ്ടിന്റെ വീട് പണിയുന്നുണ്ടായിരുന്നു അവിടെ ഞാന്‍ സൂപ്പര്‍ വൈസറായി പോയി.

1500 രൂപയായിരുന്നു ഒരു മാസത്തെ എന്റെ സാലറി. ബി.എസ്.സി നഴ്സിങ് ബാംഗ്ലൂരില്‍ റണ്ണിങ് ബാച്ച് ഉണ്ടെന്നും ആറ് മാസം നഷ്ടപ്പെടുത്താതെ ആ കോഴ്സ് ചെയ്യാനും എല്ലാവരും പറഞ്ഞു. അങ്ങനെ ഞാന്‍ പോളി ടെക്നിക്കില്‍ നിന്നും നഴ്സിങ് പഠിക്കാനായി ബാംഗ്ലൂര്‍ക്ക് പോയി. അവിടെ നിന്ന് നഴ്സിങ് പഠിച്ചു. ഇംഗ്ലീഷ് പഠിക്കാമെന്നൊക്കെ വിചാരിച്ചാണ് പോയത്. എന്നാല്‍ അവിടെ ചെന്നപ്പോള്‍ മുഴുവന്‍ മലയാളികള്‍. പിന്നെ നമ്മള്‍ എല്ലാവരോടും മലയാളത്തിലാണല്ലോ സംസാരിക്കുക. അങ്ങനെ ഡിഗ്രി കഴിഞ്ഞ് ഇനി എന്ത് ചെയ്യുമെന്ന് ഐഡിയ ഇല്ലാതെ ഇരിക്കുന്ന സമയം വീണ്ടും വന്നു.

അല്‍ഫോണ്‍സ് പുത്രന്‍ എന്റെ സുഹൃത്താണ്. അദ്ദേഹം നിവിനെ വെച്ച് ആല്‍ബം ചെയ്യാനിരിക്കുന്ന സമയമാണ്. അങ്ങനെ അല്‍ഫോണ്‍സിനോട് സിനിമയില്‍ അഭിനയിക്കാനുള്ള എന്റെ താത്പര്യം പറഞ്ഞു. അത് പറയാന്‍ തന്നെ എനിക്കൊരു മടിയുണ്ടായിരുന്നു. കാരണം എനിക്ക് തന്നെ ഒരു കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. അങ്ങനെ അവനാണ് എന്നെ മോട്ടിവേറ്റ് ചെയ്തത്. അങ്ങനെയാണ് മലര്‍വാടി ആര്‍ട്സ് ക്ലബ്ബിന്റെ ഓഡീഷനിലേക്ക് ഞാന്‍ ഫോട്ടോ അയക്കുന്നത്. അല്‍ഫോണ്‍സ് എടുത്ത ഫോട്ടോ ആണ് അയച്ചത്. 6000 പേരില്‍ നിന്ന് 120 ലിസ്റ്റാക്കി അവര്‍ ചുരുക്കി. പിന്നീട് 20 പേരെ തിരഞ്ഞെടുത്തു. ആ 20 പേരില്‍ ഞാനുണ്ടായിരുന്നു. അഞ്ച് പേരില്‍ വന്നില്ലെങ്കിലും സിനിമയില്‍ ചെറിയ ചെറിയ റോളുകള്‍ വിനീത് പലര്‍ക്കും നല്‍കിയിരുന്നു. അങ്ങനെ എന്നേയും വിളിച്ചു. അങ്ങനെ ആദ്യമായി എനിക്ക് ഒരു ഓഡീഷനില്‍ അവസരം കിട്ടി. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റിന്റെ വേഷമാണ് ഞാന്‍ ചെയ്തത്.

ആദ്യമായിട്ട് എന്റെ മുഖം സ്‌ക്രീനില്‍ കാണുന്നത് മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന മൂവിയിലാണ്. ഇതിനിടെ വീട്ടില്‍ നിന്ന് പ്രഷറൊക്കെയുണ്ട്. അതിന് ശേഷമാണ് പ്രേമം വന്നത്. ഞങ്ങളുടെ ലൈഫില്‍ ബ്രേക്ക് തന്ന മൂവിയായിരുന്നു പ്രേമം. സിനിമ ഇത്രത്തോളം ഹിറ്റാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

പ്രേമം കാരണമാണ് ഹാപ്പി വെഡ്ഡിങ്ങിലേക്ക് ഒമര്‍ ലുലു സെലക്ട് ചെയ്തത്. ആദ്യത്തെ സോേളാ ഹീറോ പെര്‍ഫോമന്‍സായിരുന്നു ഹാപ്പി വെഡ്ഡിങ്. ആ സിനിമയും വലിയ സക്സസായി. കരിയറില്‍ എനിക്ക് ഏറ്റവും കടപ്പാട് അല്‍ഫോണ്‍സിനോടും സിനിമ എന്താണെന്ന് പഠിപ്പിച്ച സുഹൃത്തുക്കളോടുമാണ്. പിന്നെ എനിക്ക് പിന്തുണ നല്‍കിയ കുടുംബത്തോട്.

എന്റെ ലൈഫില്‍ നിന്ന് എനിക്ക് പറയാനുള്ളത് ഇതാണ്. നമുക്ക് ഡിസിഷന്‍ എടുക്കാനുള്ള പോയിന്റ് വരും. ആ പോയിന്റില്‍ കൃത്യമായി ഡിസിഷന്‍ എടുക്കുക. അതില്‍ ഫോക്കസ്ഡ് ആയി നില്‍ക്കുക. ബാക്കിയെല്ലാം നമ്മളിലേക്ക് വന്നുചേര്‍ന്നുകൊള്ളും. എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് അതിനെ കുറിച്ച് കൂടുതല്‍ പഠിക്കുക. അത് അറിയുന്തോറും ആ ഡ്രീം നമ്മുടെ അടുത്തേക്ക് വരും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഞാന്‍, സിജു വില്‍സണ്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News