ലോക സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി ഗൗതം അദാനി. ഏകദേശം 155.7 ബില്യൺ ഡോളറാണ് അദാനിയുടെ നിലവിലെ ആസ്തി. പക്ഷേ അദാനി മാജിക്’ മോദിയുടെ കൂട്ടോ എന്ന ചോദ്യം ഉയരുകയാണ് ഇപ്പോൾ.
1988ലാണ് അദാനി ഗ്രൂപ്പ് സ്ഥാപിതമായത്. മോദിയുടെ രാഷ്ട്രീയ രംഗത്തെ വളർച്ചയ്ക്കൊപ്പമാണ് അദാനിയും വളർന്നത്. രണ്ടു പതിറ്റാണ്ടുമുമ്പ് ഗുജറാത്തിൽ തുടങ്ങിയതാണ് മോദിയ്ക്കും അദാനിയ്ക്കും ഇടയിലെ ബന്ധം. 2001ൽ മോദി ഗുജറാത്ത് അധികാരത്തിലേറുമ്പോൾ അദാനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഏക യൂണിറ്റായ അദാനി എന്റർപ്രൈസസ് റിലയൻസിനേക്കാൾ 500 മടങ്ങ് കുറവ് മാർക്കറ്റ് വിലയുള്ള ട്രേഡിങ് കമ്പനിയായിരുന്നു. ലോകത്തുതന്നെ അപൂർവമായ ബിസിനസ് സാമ്രാജ്യ വളർച്ചയാണ് 2001 നുശേഷം ഗൗതം അദാനിക്ക് കൈവരിക്കാൻ കഴിഞ്ഞത്. എന്നാൽ, 2014ൽ മോദി ദില്ലിയിലേക്ക് എത്തിയതോടെ അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ വളർച്ച, അംബാനി ഒഴിച്ചുള്ള മറ്റ് കോർപറേറ്റുകൾക്ക് സ്വപ്നത്തിൽമാത്രം കാണാൻ കഴിയുന്ന ഒന്നാണ്. 70000 കോടിയിൽ അധികം ഏറ്റെടുക്കലാണ് നടന്നത് . മിക്ക കമ്പനികളും ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ ഇതൊന്നും ബാധിക്കാത്ത രണ്ടേ രണ്ട് കമ്പനി മാത്രമാണുള്ളത്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ലോകത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന കമ്പനികളിലൊന്നായി അദാനി മാറി.
നരേന്ദ്ര മോദി പ്രധാനമന്ത്രി കസേരയിൽ എത്തിയതിനുശേഷം അദാനി വാങ്ങിക്കൂട്ടിയ കമ്പനികളുടെ പട്ടിക പരിശോധിച്ചാൽ അത് വ്യക്തമാകും. കാറ്റിൽനിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി അദാനി ഗ്രൂപ്പിന് നൽകാൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്സയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർബന്ധിച്ചുവെന്ന ആരോപണം നിലവിൽ ഉണ്ട്. എല്ലാവിധ കരാറുകളും തന്റെ സുഹൃത്തുക്കൾക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അവർക്ക് വേണ്ട സഹായം ചെയ്യാൻ ബാങ്കുകളുടെ കലവറ തുറന്നുകൊടുക്കുന്നു എന്നും എതിർകക്ഷികൾ വാദിക്കുന്നു . സമ്പദ് വ്യവസ്ഥയെ തകർത്ത് കോർപറേറ്റ് സുഹൃത്തുക്കളെ കോടീശ്വരമാർ ആക്കുകയാണ് ബിജെപിയും മോദി സർക്കാരും എന്നാണ് പ്രതിപക്ഷ ആരോപണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here