ഐപിഎല്ലിലും(IPL) ആഭ്യന്തര ക്രിക്കറ്റിലും പുത്തൻ പരീക്ഷണം നടപ്പാക്കാനൊരുങ്ങി ബിസിസിഐ(BCCI). മത്സരത്തിനിടെ പകരക്കാരനെ കളിക്കാന്‍ അനുവദിക്കുന്ന നിയമമാവും നടപ്പാക്കുക. ക്രിക്കറ്റില്‍ ടോസിന് മുന്‍പ് നിശ്ചയിക്കുന്ന ഇലവനിലുള്ളവര്‍ക്കേ ബാറ്റിംഗിനും ബൗളിംഗിനും അവകാശമുള്ളൂ.
പകരക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളത് ഫീല്‍ഡിംഗ് മാത്രം. പ്ലേയിംഗ് ഇലവനിലെ താരത്തെ മാറ്റി പകരക്കാരനായി ഇറങ്ങുന്നയാള്‍ക്ക് ബാറ്റിംഗിനും ബൗളിംഗിനും അവസരം നല്‍കുന്നതാണ് ബിസിസിഐയുടെ പുതിയ പരീക്ഷണം.
ഇംപാക്ട് പ്ലെയര്‍ എന്ന പേരിലാവും ഈ താരത്തെ ടീമില്‍ ഉള്‍പ്പെടുത്താനാവുക. സയിദ് മുഷ്താഖ് അലി ട്രോഫിയിലായിരിക്കും ആദ്യ പരീക്ഷണം. ഒക്ടോബര്‍ 11നാണ് സയിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങുക.
തുടര്‍ന്ന് 2023ലെ ഐപിഎല്ലിലും പുതിയ നിയമം നടപ്പാക്കും. ഇതോടെ ടോസിന്റെ സമയത്ത് പ്ലേയിംഗ് ഇലവനൊപ്പം നാല് പകരക്കാരുടെ പേരും മുന്‍കൂട്ടിനല്‍കണം. നാല് പകരക്കാരില്‍ ഒരാളെ മാത്രമേ ഇംപാക്ട് പ്ലെയറായി ഇറക്കാനാവൂ.
സബ്സ്റ്റിറ്റിയൂഷന്‍ പതിനാലാം ഓവറിന് മുന്‍പ് നടത്തണം. ഇതാവട്ടേ ഓവര്‍ പൂര്‍ത്തിയാവുമ്പോഴോ വിക്കറ്റ് വീഴുമ്പോഴോ ആയിരിക്കണം. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ എക്സ് ഫാക്ടര്‍ പ്ലേയര്‍ എന്നപേരില്‍ ഈ രീതി നടപ്പാക്കുന്നുണ്ട്.
ആദ്യ ഇന്നിങ്സിന്റെ 10 ഓവറിന് ശേഷം ഒരോവറില്‍ കൂടുതല്‍ ബാറ്റ് ചെയ്യുകയോ പന്തെറിയുകയോ ചെയ്തിട്ടില്ലാത്തയാളെ മാറ്റി പകരം താരത്തെ കൊണ്ടുവരാന്‍ അനുവദിക്കുന്നതാണ് ബിഗ് ബാഷ് ലീഗിലെ എക്സ് ഫാക്ടര്‍ പ്ലേയര്‍ നിയമം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here