പാലക്കാട് ശ്രീനന്ദ എന്ന മോളുടെ കാര്യം പ്രിയങ്കരനായ ഗാനരചയിതാവ് ശ്രീ ഹരിനാരായണനാണ് ശ്രദ്ധയില്‍പ്പെടുത്തിയത്. ടൈപ്പ് 1 ഡയബറ്റീസാണ് ശ്രീനന്ദയ്‌ക്കെന്നും സംസ്ഥാന സര്‍ക്കാറിന്റെ മിഠായി പദ്ധതിയില്‍ ശ്രീനന്ദ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ശ്രീനന്ദയ്‌ക്കൊപ്പം സര്‍ക്കാരുണ്ടാകുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് ശ്രീനന്ദയ്ക്ക് മരുന്നുകള്‍ ലഭിച്ചു കൊണ്ടിരുന്നത്. ശ്രീനന്ദയ്ക്ക് പാലക്കാട് നിന്ന് മരുന്നുകള്‍ മുടക്കമില്ലാതെ ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വീണാ ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
പാലക്കാട് ശ്രീനന്ദ എന്ന മോളുടെ കാര്യം പ്രിയങ്കരനായ ഗാനരചയിതാവ് ശ്രീ ഹരിനാരായണനാണ് ശ്രദ്ധയില്‍പ്പെടുത്തിയത്. ടൈപ്പ് 1 ഡയബറ്റീസാണ് ശ്രീനന്ദയ്ക്ക്. ശ്രീനന്ദയുടെ അച്ഛന്‍ ഡ്രൈവറാണ്. സംസ്ഥാന സര്‍ക്കാറിന്റെ മിഠായി പദ്ധതിയില്‍ ശ്രീനന്ദ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ രക്തത്തിലെ ഗ്ലൂക്കോസ് ലെവലില്‍ വലിയ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നത് കാരണം ലഭ്യമാകുന്ന മരുന്ന് തികയാതെ വരുന്നു. മാത്രമല്ല അച്ഛനോ അമ്മയോ മിക്കപ്പോഴും സ്‌കൂളിലെത്തി മോള്‍ക്ക് മരുന്നും ഗ്ലൂക്കോസുമൊക്കെ നല്‍കേണ്ടതായി വരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് ശ്രീനന്ദയ്ക്ക് മരുന്നുകള്‍ ലഭിച്ചു കൊണ്ടിരുന്നത്. ശ്രീനന്ദയ്ക്ക് പാലക്കാട് നിന്ന് മരുന്നുകള്‍ മുടക്കമില്ലാതെ ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ശ്രീനന്ദയുടെ സ്‌കൂളിലെത്തി ആരോഗ്യ പ്രവര്‍ത്തകര്‍ അധ്യാപകരോട് സംസാരിച്ച് ആ മോളുടെ രക്തത്തിലെ ഗ്ലൂക്കോസിലെ അളവിലുണ്ടായേക്കാവുന്ന വലിയ വ്യതിയാനങ്ങളെക്കുറിച്ചും ഉണ്ടാകേണ്ട ജാഗ്രതയെക്കുറിച്ചും സംസാരിക്കണമെന്ന് ചുമതലപ്പെടുത്തി. ശ്രീനന്ദയുടെ കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രത്യേക ശ്രദ്ധ ഉണ്ടാകും. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. ശ്രീഹരി പ്രാദേശികമായി ഇക്കാര്യങ്ങള്‍ ക്രമീകരിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസില്‍ നിന്ന് നിര്‍ദ്ദേശിച്ച ഇന്‍സുലിന്‍ പമ്പ് വയ്ക്കുന്നതിന് മുമ്പുള്ള മോണിറ്ററിങ് നടത്തും.
ശ്രീനന്ദയുടെയും മറ്റനേകം കുഞ്ഞുങ്ങളുടെയും സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചില കാര്യങ്ങള്‍ നടപ്പിലാക്കുകയാണ്.
1. കുട്ടികള്‍ക്കിടയിലെ ആരോഗ്യ സംരക്ഷണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ (ആര്‍ ബി എസ് കെ നഴ്‌സസ് ഉള്‍പ്പെടെ) സേവനം ശക്തമാക്കും. സ്‌കൂളുകളിലും ഇവരുടെ സന്ദര്‍ശനങ്ങള്‍ ഉറപ്പാക്കും.
2. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുതുക്കി നടപ്പിലാക്കും. വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കും.
3. ‘Peer School Educators’ കുട്ടികള്‍ക്കിടയിലെ ഡോക്ടര്‍, ‘കുട്ടി ഡോക്ടര്‍’ പദ്ധതി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നടപ്പിലാക്കും
4. പരമാവധി വികേന്ദ്രീകൃതമായി മരുന്ന് ലഭ്യത ഉറപ്പാക്കും
ശ്രീനന്ദയുടെ ചികിത്സയ്ക്കായി ഒപ്പം നിന്ന് കുടുംബത്തെ സഹായിക്കുന്ന സംഗീത സംവിധായകന്‍ ശ്രീ എം ജയചന്ദ്രനും ഗാനരചയിതാവ് ശ്രീ. ഹരിനാരായണനും സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു.
പ്രമേഹം ബാധിതയായ കുട്ടിയെ സഹായിച്ചതിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് അഭിനന്ദനവുമായി സംഗീത സംവിധായകനായ എം ജയചന്ദ്രനും ഗാനരചയിതാവായ ഹരിനാരായണനും രംഗത്തെത്തി. സുഹൃത്തിന്റെ മകളെ സഹായിച്ചതിനാണ് ഇരുവരും മന്ത്രിയെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
ഇരുവരുടേയും സുഹൃത്തായ സുരേഷിന്റെ മകൾ ശ്രീനന്ദയ്ക്കാണ് മന്ത്രിയും സർക്കാരും കൈത്താങ്ങായത്. താരേക്കാട് ഗവ. മോയൻ എൽപി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയായ ശ്രീനന്ദയുടെ ചികിത്സയ്ക്ക് സഹായം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉറപ്പുനൽകി. അച്ഛൻ സുരേഷുമായി വീണാ ജോർജ് ഫോണിൽ സംസാരിച്ചു. വലിയൊരു സല്യൂട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്/ ഡോക്ടര്‍മാര്‍ക്ക്/ ആരോഗ്യവകുപ്പിന്/ സര്‍ക്കാരിന് എന്ന് പറഞ്ഞാണ് ഇരുവരും കുറിപ്പ് അവസാനിക്കുന്നത്.
ദിവസങ്ങൾക്കുമുമ്പ് സംഗീത സംവിധായകൻ എം ജയചന്ദ്രനോടൊപ്പം പാട്ട് ചിട്ടപ്പെടുത്തുന്നതിനിടെയാണ് ഹരിനാരായണൻ ശ്രീനന്ദയേയും അച്ഛനെയുംകുറിച്ച് അറിഞ്ഞത്. പിന്നീട് തൃശൂരിൽ നടന്ന പരിപാടിക്കിടെ വിഷയം മന്ത്രിയോട് സംസാരിക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here