ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലപ്പെടുത്തിയ ധീരജിന്റെ കുടുംബസഹായ നിധി 26-ന് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും. സി.പി.ഐ.എം ഇടുക്കി ജില്ലാക്കമ്മിറ്റി സമാഹരിച്ച തുകയാണ് ധീരജിന്റെ മാതാപിതാക്കൾക്ക് കൈമാറുന്നത്.
ധീരജിന്റെ സ്‌മരണക്കായി ചെറുതോണിയിൽ സ്ഥാപിക്കുന്ന സ്‌മാരക മന്ദിരത്തിന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്‌റ്റർ തറക്കല്ലിടും. ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ ഇക്കഴിഞ്ഞ ജനുവരി 11-നാണ് പുറത്തു നിന്നെത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾ ചേർന്ന് കുത്തിക്കൊലപ്പെടുത്തിയത്.
കണ്ണൂർ തളിപ്പറമ്പിലെ നിർധന കുടുംബത്തിൽ നിന്നും പഠിക്കാനെത്തിയ വിദ്യാർഥി സ്‌കോളർഷിപ്പോട് കൂടിയായിരുന്നു പഠനം തുടർന്നിരുന്നത്. ധീരജിന്റെ മരണത്തോടെ പ്രതീക്ഷകളറ്റു പോയ കുടുംബത്തിന് താങ്ങേകാൻ സി.പി.ഐ.എം ഇടുക്കി ജില്ലാക്കമ്മിറ്റി സമാഹരിച്ച തുകയാണ് 26-ന് മുഖ്യമന്ത്രി കൈമാറുക.
ഒരുകോടി 55 ലക്ഷം രൂപയോളമാണ് സുമനസുകളിൽ നിന്നും പാർട്ടി പ്രവർത്തകർ ശേഖരിച്ചത്. ആക്രിസാമഗ്രികൾ ശേഖരിച്ച് എട്ട് ലക്ഷം രൂപയോളം എസ്.എഫ്.ഐ ജില്ലാക്കമ്മിറ്റി മാത്രം കണ്ടെത്തി. ധീരജിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ഒന്നാംപ്രതി നിഖിൽപൈലി രാഹുൽ ഗാന്ധിയുടെ ജാഥയിൽ പങ്കെടുക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ ധാർമികതയുടെ പ്രശ്‌നമാണെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.വി വർഗീസ് പ്രതികരിച്ചു.
ധീരജിന്റെ സ്‌മരണ നിലനിർത്തുന്നതിനായി ചെറുതോണിയിൽ സ്ഥാപിക്കുന്ന സ്‌മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻമാസ്‌റ്റർ നിർവഹിക്കും. വിദ്യാർഥികൾക്കുള്ള പഠനകേന്ദ്രവും ലൈബ്രറയുമായി മന്ദിരം പ്രവർത്തിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ധീരജിന്റെ സംസ്‌കാരച്ചടങ്ങുകൾക്ക് സ്ഥലമില്ലാതിരുന്ന കുടുംബത്തിന് സി.പി.ഐ.എം കണ്ണൂർ ജില്ലാക്കമ്മിറ്റി സ്വന്തമായി സ്ഥലം വാങ്ങി നൽകിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here