രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡില്‍ സംഘപരിവാര്‍ നേതാവ് വിഡി സവര്‍ക്കറുടെ ചിത്രം വച്ചതില്‍ നടപടിയുമായി എറണാകുളം ഡിസിസി. സംഭവത്തില്‍ ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ സസ്പെന്റ് ചെയ്തു. കോട്ടായി ജങ്ഷനില്‍ വച്ച ബോര്‍ഡ് വിവാദമായതിന് പിന്നാലെയാണ് നടപടി.
പ്രദേശത്തെ പന്തല്‍ നിര്‍മ്മാണ പണിക്കാരാനാണ് സുരേഷ്. സ്ഥിരമായി ഫ്ലക്സ് ബോര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്ന സ്ഥലത്ത് ചെന്ന് സ്വാതന്ത്ര്യസമര സേനാനികളുടെ പടംവച്ച് ഒരു ബാനര്‍ വേണമെന്ന് ആവശ്യപ്പെടുകയും അതിനനുസരിച്ച് ഒരു ബാനര്‍ ഉണ്ടാക്കി തരുകയുമായിരുന്നു എന്നാണ് സുരേഷ് പറയുന്നത്.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് ബാനര്‍ സ്ഥാപിച്ചത്. സവര്‍ക്കറുടെ ചിത്രം ശ്രദ്ധയില്‍പ്പെട്ടതോടെ സുരേഷ് ബാനര്‍ മാറ്റാതെ പകരം ഗാന്ധിജിയുടെ ഒരു ചിത്രം ഒട്ടിക്കുകയായിരുന്നു. ഇയാള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.
നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിലാണ്
സവർക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്.
രാഹുൽഗാന്ധിയുടെ ജോഡോ യാത്രയെ വരവേൽക്കാൻ ആർഎസ്‌എസ് സൈദ്ധാന്തികനും ഗാന്ധി വധക്കേസ് പ്രതിയുമായ വി ഡി സവർക്കറുടെ ചിത്രത്തോടെ വലിയ കമാനം. ആലുവ മണ്ഡലത്തിൽ നെടുമ്പാശേരി എയർപോർട്ട് ജംഗ്‌ഷനു സമീപം കോട്ടായിയിൽ ദേശീയപാതയിൽ കോൺഗ്രസ് ചെങ്ങമനാട് മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബാനറിലാണ് സ്വാതന്ത്ര്യസമരസേനാനികൾക്കൊപ്പം സവർക്കറും സ്ഥാനം പിടിച്ചത്.
ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ മഹാത്മാഗാന്ധിയുടെ ചിത്രം തൂക്കി സവർക്കറുടെ ചിത്രം മറച്ചു.ജോഡോയാത്ര എത്തുന്നതിനു തൊട്ടുമുമ്പുമാത്രമാണ് സവർക്കർ ചിത്രം ഗാന്ധി ചിത്രമിട്ടു മൂടിയത്.
കോൺഗ്രസ് എംഎൽഎ അൻവർ സാദത്തിന്റെ മണ്ഡലമായ ആലുവയിൽ അദ്ദേഹത്തിനു വീടിനു വിളിപ്പാടകലെയാണ് ഈ ബാനർ സ്ഥാപിച്ചത്. അൻവർ സാദത്തിന്റെ സ്വന്തം ബൂത്തിലാണ് ഈ സംഭവം. ചെങ്ങമനാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരിയുടെ നേതൃത്വത്തിലാണ് ബാനർ സ്ഥാപിച്ചത്.
സംഭവം വിവാദമായതോടെ ഐഎൻടിയുസി പ്രാദേശിക നേതാവ് സുരേഷ് അത്താണിയുടെ നേതൃത്വത്തിലാണ് എവിടെ നിന്നോ ഗാന്ധിജിയുടെ വേറെ വലിപ്പത്തിലുള്ള ചിത്രം കൊണ്ടുവന്ന് സവർക്കറുടെ ചിത്രത്തിനുമുകളിൽ തൂക്കിയത്. അപ്പോഴുംഗാന്ധി വധക്കേസ് പ്രതിയായിരുന്ന സവർക്കറുടെ ചിത്രം ഗാന്ധിചിത്രത്തിനു പിന്നിലുണ്ട്. അതു ബാനറിൽ നിന്ന് വെട്ടിമാറ്റിയിട്ടില്ല.
അൻവർ സാദത്ത് എം എൽ എ യുടെ വീടിന് സമീപം കോട്ടായി ജംഗ്ഷനിലാണ് സംഭവം. ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here