നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) ഉയർന്ന ഗ്രേഡായ എ പ്ലസ് നേടി കാലിക്കറ്റ് സര്‍വകലാശാല. നാലില്‍ 3.45 പോയിന്റ് നേടിയാണ് സര്‍വകലാശാല ചരിത്രനേട്ടം സ്വന്തമാക്കിയത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്ന സമയത്ത് 3.13 പോയിന്റോടെ എ ഗ്രേഡായിരുന്നു കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് ഉണ്ടായിരുന്നത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണ നിലവാരം ഉയർത്തുന്നതിനുവേണ്ടി യു ജി സിയുടെ മുൻകൈയിൽ നടന്ന നാലാമത് പരിശോധനകളുടെ അടിസ്ഥാനത്തിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയത്.
സംസ്ഥാനത്ത് നാലാമത്തെ തവണ നാക് പരിശോധനകൾക്ക് വിധേയമാകുന്ന ആദ്യത്തെ യൂണിവേഴ്‌സിറ്റിയാണ് കാലിക്കറ്റ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സർക്കാരിന്റെ ശക്തമായ ഇടപെടലാണ് ഈ നേട്ടം കൈവരിക്കാൻ തുണയായതെന്ന് വൈസ് ചാൻസലർ ഡോ എം കെ ജയരാജ് പറഞ്ഞു.
നിലവിൽ മികച്ച പശ്ചാത്തല- പഠന സൗകര്യങ്ങളുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് ഗവേഷണ മേഖലയിലാണ് കുറവ് മാർക്ക്. വരുന്ന അഞ്ച് വർഷം കൊണ്ട് ഗവേഷണ മേഖലയിലും മികവ് പുലർത്താൻ യൂണിവേഴ്സിറ്റിക്ക് സാധിക്കുമെന്നും വിസി കൂട്ടിച്ചേർത്തു.
നാക് പിയർ ടീം സമർപ്പിച്ച റിപ്പോർട്ടിന്റെയും യൂണിവേഴ്സ്റ്റിറ്റി നേരത്തെ സമർപ്പിച്ച സെൽഫ് അസ്സസ്മെന്റ് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് വിലയിരുത്തലുകൾ പൂർത്തിയാക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here