അടുത്ത 4 വർഷം കൊണ്ട് 70 ലക്ഷം കുടുംബങ്ങൾക്ക് വാട്ടർ കണക്ഷൻ നൽകുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ന്യൂയോർക്കിലെ സന്തൂർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ പ്രവാസികേരള കോൺഗ്രസ് അംഗങ്ങളുടെയും അനുഭാവികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കുടിവെള്ള ക്ഷാമം ഉള്ള പ്രദേശങ്ങൾക്കു മുൻഗണന നൽകി 10 ലക്ഷം വാട്ടർ കണക്ഷൻ ഇതിനകം നൽകിയതായി മന്ത്രി പറഞ്ഞു.
പ്രവാസി കേരള കോൺഗ്രസ് ന്യൂയോർക് ചാപ്റ്റർ സെക്രട്ടറി ജോസ് മലയിൽ മന്ത്രിയെ പരിചയപ്പെടുത്തി. യൂത്ത് ഫ്രണ്ട് ഭാരവാഹികളയായി ഒന്നിച്ചു പ്രവർത്തിച്ച കാലം ജോസ് മലയിൽ ഓർമിച്ചു.
സ്വാഗതമാശംസിച്ച കേരള കോൺഗ്രസ് ന്യൂയോർക് ചാപ്റ്റർ പ്രസിഡന്റ് ജോൺസി വര്ഗീസ് (സലിം) പ്രവാസികളുടെ ഇടയിൽ വലിയ പിന്തുണ കേരള കോൺഗ്രസിനുണ്ടെന്നു ചൂണ്ടിക്കാട്ടി. പാർട്ടിക്ക് നാട്ടിലും അമേരിക്കയിലും പലസഹായങ്ങളും എത്തിക്കാൻ കഴിയുന്നു. പാർട്ടി ആഗോളതലത്തിൽ വളരുന്നു എന്നത് സന്തോഷം നൽകുന്നതായി സലിം പറഞ്ഞു
കെഎം മാണിസാറിന്റെ ശിഷ്യന്മാരിൽ എന്നും സാറിന്റെ കീഴിൽ ഉറച്ചു നിന്ന പാരമ്പര്യമാണ് റോഷിക്കുള്ളതെന്നു അധ്യക്ഷ പ്രസംഗത്തിൽ ബേബി ഊരാളിൽ പറഞ്ഞു. തികഞ്ഞ ഈശ്വര വിശ്വാസികൂടിയായ റോഷി അഗസ്റ്റിൻ മന്ത്രി ആകാൻ പോകുന്നതിനു മുൻപ് ആദ്യം പോയത് തനറെ പിതാവിന്റെ അരികിലേക്കാണ്. പിന്നീട് മാണിസാറിന്റെ ഓർമ്മകൾ നിൽക്കുന്ന സെമിത്തേരിയിൽ എത്തി കുമ്പിട്ടാണ് സത്യപ്രതിജ്ഞക്കു പോയത്. വന്ന വഴി മറക്കാത്ത പൊതു പ്രവർത്തകനാണ് റോഷി അഗസ്റിനെന്നു ഊരാളിൽ പറഞ്ഞു. പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിൽ മാണിസാറിനെ പിന്നിൽ നിന്ന് കുത്താതെ കൂടെചങ്കായി നിന്ന പാരമ്പര്യമാണ് റോഷിക്കുള്ളത്.
താൻ ഏഴാം വയസിൽ തന്റെ പിതാവിന്റെ തോളിൽ ഇരുന്നു മാണിസാറിന് മാലയിട്ടതാണെന്നും അന്ന് മുതൽ ഇന്ന് വരെ പാർട്ടിയെയും മാണിസാറിന്റയും ഹൃദയത്തിൽ സ്ഥാനം പിടിച്ചു പ്രവർത്തിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന് മന്ത്രി പറഞ്ഞു. ഒരിക്കൽ ജില്ലാ പഞ്ചായത്തിലേക്കു നോമിനേഷൻ കൊടുത്തു പ്രവർത്തനങ്ങൾ നീക്കി മുൻപോട്ടു പോയപ്പോൾ പാലായിലേക്ക് വിളിപ്പിച്ചു മുന്നണി സംവിധാനത്തിൽ നമുക്കു വിട്ടു വീഴ്ച ചെയ്യേണ്ടതു കൊണ്ട് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ആവശ്യപ്പെട്ടു. തന്റെ കൂടെ ഉള്ള ചെറുപ്പക്കാർ പ്രകടനം നടത്തി. അപ്പോളും അവരെ പറഞ്ഞു മനസിലാക്കി മാണിസാറിനെ അനുസരിച്ചു.
പിന്നീട് അങ്ങോട്ട് തെരെഞ്ഞെടുപ്പിൽ തോൽവി അറിയാതെ മുന്നേറാൻ മാണി സർ വഴി ഒരുക്കി തന്നു. ഒരിക്കൽ എകെ ആന്റണിയോട് മാണി സർ പറഞ്ഞു വരാൻ പോകുന്ന നിയമസഭയിൽ ഈ ചെറുപ്പക്കാരൻ കാണുമെന്ന്. കേട്ടപ്പോൾ നടക്കാത്ത കാര്യമെന്ന് തോന്നിയെങ്കിലും 2001 ൽ ആദ്യം ഇടുക്കിയിൽ നിന്നും നിയമസഭയിലെത്തി. പിന്നീട് ഇടുക്കിയിൽ തോൽവി അറിഞ്ഞില്ല. എല്ലാം മാണി സാറിന്റെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ്.
താൻ മന്ത്രിയായതിനു ശേഷം ജല വിഭവ വകുപ്പിനെ അഴിമതിമുക്ത വകുപ്പാക്കി. ജലം ഏറ്റവും വില കുറഞ്ഞ നിരക്കിൽ കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. എന്ത് വെല്ലുവിളികൾ നേരിട്ടാലും അത് തുടരും. 44 നദികൾ അതിന്റെ സൗന്ദര്യം നിലനിർത്തി മാലിന്യ വിമൂക്തമാക്കി മുന്നേറും. അതിനുള്ള പുതിയപരിപാടികൾ ആരംഭിക്കും. കേരളത്തിലെ ഡാമുകൾ മുൻനിർത്തി ഡാം ടൂറിസ സാധ്യതകൾ നടപ്പാക്കുന്നു.
കേരള കോൺഗ്രസ് എൽഡിഫ് ഭാഗമായപ്പോൾ കൂടുതൽ പിന്തുണ ലഭിച്ച അനുഭവമാണ് തനിക്കുള്ളതെന്ന് റോഷി പറഞ്ഞു . കാരണം കേരളത്തിന്റെ അടിയുറച്ചു മതേതര മനസാണ്. അതിൽ വെള്ളം ചേർക്കാത്ത മുഖ്യമന്ത്രിയാണ് നമുക്കുള്ളത് എന്നും റോഷി പറഞ്ഞു.
വർക്കി എബ്രഹാം , ജോസ് കാടാപുറം, മാത്യു വർഗിസ് പുതുക്കേരിൽ, കോശി തോമസ്, എബ്രഹാം കെ ഡാനിയേൽ, ലാലി കളപ്പുരക്കൽ, എലിസബത്ത് ഉമ്മൻ (ഫോമാ വിമൻസ് ഫോറം മെമ്പർ) എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രവാസി കേരള കോൺഗ്രസ് ട്രഷറർ ആന്റോ രാമപുരം നന്ദി പറഞ്ഞു സ്‌നേഹവിരുന്നോടെ സ്വീകരണപരിപാടി സമാപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here