CPIM: പാര്‍ട്ടിയാണ് സ്വത്ത് ; ആറുകോടി വിലവരുന്ന മൂന്നര ഏക്കര്‍ സ്ഥലം സിപിഐ എമ്മിന് സംഭാവന നല്‍കി ദമ്പതിമാര്‍

‘പാര്‍ട്ടി രാജ്യത്ത് നടത്തുന്ന പോരാട്ടത്തിനുള്ള എന്റെ സംഭാവനയാണിത്. കാശുകൊണ്ടും പദവികൊണ്ടും രാഷ്ട്രീയത്തെ ദുഷിപ്പിക്കുന്ന കക്ഷികള്‍ക്കിടയില്‍ വേറിട്ട് നടക്കുന്ന പാര്‍ടിയായതിനാലാണ് ഈ സംഭാവന’ – കര്‍ണാടകത്തിലെ ബാഗേപ്പള്ളിയിലെ(Bagepalli) ആര്‍ എം ചലപതിയുടെയും ഭാര്യ രമാ മണിയുടെയും വാക്കുകള്‍ ആവേശമാകുകയാണ്. ബാഗേപ്പള്ളി ലോക്കല്‍ ബസ് കാത്തിരിപ്പു നിലയത്തിനു സമീപം ടീ ഷോപ്പ് നടത്തുകയാണ് ആര്‍ എം ചലപതിയും ഭാര്യ രമാ മണിയും. കടയ്ക്ക് മൂന്നു കിലോമീറ്ററപ്പുറം ബംഗളൂരു- ഹൈദരാബാദ് ദേശീയ പാതയോരത്ത് ദമ്പതികള്‍ക്ക് മൂന്നരയേക്കര്‍ ഭൂമിയുണ്ട്. കുതിക്കുകയാണ് ഈ ഭൂമിയുടെ മോഹവില. ഈ സ്വത്തിനേക്കാള്‍ വില വരുന്ന പാര്‍ട്ടിക്ക് സ്വന്തം കുടുംബസ്വത്ത് കൈമാറിയിരിക്കുകയാണ് ഈ ദമ്പതികള്‍.

നിലവില്‍ ആറു കോടിയോളം രൂപയ്ക്ക് സ്ഥലത്തെ പ്രമാണിമാര്‍ നോട്ടമിട്ട ഭൂമിയാണ് ചലപതിയും ഭാര്യ രമാ മണിയും സിപിഐ എമ്മിന്(CPIM) കൈമാറിയത്. ബാഗേപ്പള്ളിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പൊതുയോഗത്തില്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം എ ബേബിയും രാഘവുലുവും ഭൂമി രേഖകള്‍ ഏറ്റുവാങ്ങി. ബാഗേപ്പള്ളി നഗര ബ്രാഞ്ചംഗമാണ് ചലപതി; ഭാര്യ അനുഭാവിയും.

ദമ്പതികളുടെ കാലശേഷം ഭൂമി പാര്‍ടിയുടെ നിയന്ത്രണത്തിലേക്ക് വരുമെന്ന് സംസ്ഥാന സെക്രട്ടറി യു ബസവരാജ് പറഞ്ഞു. ബാഗേപ്പള്ളി താലൂക്ക് സെക്രട്ടറി മുഹമ്മദ് അക്രത്തിന്റെ പേരിലാണ് ഭൂരേഖ പതിച്ചിട്ടുള്ളത്. നിലവില്‍ ഭൂമി എങ്ങനെ ഉപയോഗിക്കണമെന്നത് തീരുമാനിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി എം പി മുനി വെങ്കിടപ്പ പറഞ്ഞു. ഓഫീസിനും പഠനത്തിനും ഗവേഷണത്തിനുമായി ഈ സ്ഥലത്ത് അക്കാദമി സ്ഥാപിക്കാനാകുമെന്ന് ജില്ലാ സെക്രട്ടറിയറ്റംഗവും ബാഗേപ്പള്ളി പീപ്പിള്‍സ് സര്‍ജിക്കല്‍ ആശുപത്രിയിലെ താക്കോല്‍ദ്വാര ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. അനില്‍കുമാര്‍ പറഞ്ഞു. ആന്ധ്ര അതിര്‍ത്തിയിലെ സ്ഥലമായതിനാല്‍ അവിടത്തെ പാര്‍ട്ടിക്കുകൂടി ഉപയോഗിക്കാനാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News