ആര്‍ക്കും അവഗണിക്കാനാകാത്ത, അനുകരിക്കാനാകാത്ത അഭിനയപ്രതിഭ… അതായിരുന്നു തിലകൻ(thilakan) എന്ന നടൻ. അദ്ദേഹം ഓർമ്മയായിട്ട് ഇന്ന് ഒരു പതിറ്റാണ്ട് തികയുകയാണ്. 2012 സപ്തംബര്‍ 24 നാണ് അതുല്യ നടന്‍ നമ്മെ വിട്ടു പിരിഞ്ഞത്. ശരീരത്തിലെ എല്ലാ രോമകൂപങ്ങളിലേക്കും വരെ വ്യാപിക്കുന്ന സൂക്ഷ്മാംശങ്ങള്‍ നിറഞ്ഞ അഭിനയ കല. ഒരു മൂളലില്‍, ഒരു നോട്ടത്തില്‍, പിന്തിരിഞ്ഞുള്ള ഒരു നടത്തത്തില്‍ ,ചുണ്ടുകളുടെ ഒരു കോട്ടലില്‍ സവിശേഷ ഭാവങ്ങളെയും സങ്കീര്‍ണ്ണമായ മനോനിലകളെയും വരെ വെളിപ്പെടുത്താന്‍ കഴിവുള്ള മഹാനടന്‍.
ക്യാമറയ്ക്ക് മുന്നില്‍ മരിച്ചുവീഴണമെന്നായിരുന്നു തിലകന്റെ ആഗ്രഹം. ഇടയ്ക്ക് ചിലര്‍ സിനിമയിലേക്ക് വഴിമുടക്കിയായി നിന്ന് മാര്‍ഗതടസ്സം സൃഷ്ടിച്ചതൊഴിച്ച് നിര്‍ത്തിയാല്‍ അവസാന കാലവും തിലകന്‍ കാമറയ്ക്ക് മുന്നില്‍ തന്നെയായിരുന്നു. ഷൊര്‍ണൂരില്‍ ഷൂട്ടിങ്ങിനിടെയാണ് തിലകന്‍ കുഴഞ്ഞുവീണത്. വൈകാതെ അബോധാവസ്ഥയിലായി. ആരോഗ്യനില ക്രമേണ മോശമായിവന്നു.
അതീവഗുരുതരാവസ്ഥയില്‍ ഏതാനും ദിവസം ആസ്പത്രിയില്‍. ഒടുവില്‍ അനിവാര്യമായ മരണം ആ അഭിനയപ്രതിഭയെ കൂട്ടിമടങ്ങുന്നു. ഇനി തിലകന്റെ ശേഷിപ്പുകളായി അനേകം കഥാപാത്രങ്ങളും ഓര്‍മ്മകളും ബാക്കിയാകുന്നു. 1935 ജൂലായ് 15ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിലാണ് സുരേന്ദ്രനാഥ തിലകന്‍ എന്ന തിലകന്‍ ജനിച്ചത്.
പക്ഷേ അദ്ദേഹം പഠിച്ചതും വളര്‍ന്നതുമെല്ലാം എസ്റ്റേറ്റ് സൂപ്പര്‍വൈസറായ അച്ഛന്‍ ജോലി ചെയ്തിരുന്ന മുണ്ടക്കയത്താണ്. കൊല്ലം എസ്.എന്‍. കോളേജിലെ പഠനം ഉപേക്ഷിച്ച് നാടകത്തിനായി സ്വയം സമര്‍പ്പിച്ച മുണ്ടക്കയം തിലകനെ പ്രസിദ്ധനായ നടനാക്കി വാര്‍ത്തെടുത്തത് ഗുരു പി.ജെ.ആന്റണിയാണ്.
ഒപ്പം ധീരമായ യുക്തിചിന്തയും സഹജമായ ധിക്കാരവും തന്റേടവുമെല്ലാം പകര്‍ന്നു കിട്ടി. കെ.പി.എ.സി, കൊല്ലം കാളിദാസ കലാകേന്ദ്രം, പി.ജെ. തീയറ്റേഴ്‌സ്, കോട്ടയം പീപ്പിള്‍സ് തീയറ്റേഴ്‌സ്, ചങ്ങനാശ്ശേരി ഗീഥാ എന്നീ കേരളത്തിലെ ഒന്നാംനിര നാടക സംഘങ്ങളിലെ അഭിനയ ജീവിതം.പി.ജെ ആന്റണിയുടെ ‘പെരിയാര്‍.’ എന്ന ചിത്രത്തിലെ തോണിക്കാരന്റെ വേഷത്തില്‍ ആദ്യ ചലച്ചിത്ര പ്രവേശം. കെ.ജി.ജോര്‍ജ്ജിന്റെ ഉള്‍ക്കടല്‍, ഇരകള്‍, കോലങ്ങള്‍ എന്നീ സിനിമകളിലെ ചെറിയ വേഷങ്ങള്‍.’യവനിക’ എന്ന മികച്ച സിനിമയിലെ നാടക മുതലാളിയുടെ ഉജ്ജ്വല ആവിഷ്‌ക്കാരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here