Saudi: വനിതയെ അടുത്ത വര്‍ഷം ബഹിരാകാശത്തേക്ക് അയക്കാന്‍ സൗദി

വനിത ഉള്‍പ്പെടെ ബഹിരാകാശ സഞ്ചാരികളെ അടുത്ത വര്‍ഷം ബഹിരാകാശത്തേക്ക് അയക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ(Saudi Arabia) പരിശീലന പരിപാടി ആരംഭിച്ചു. പരിചയ സമ്പന്നരായവര്‍ക്ക് ദീര്‍ഘവും ഹ്രസ്വവുമായ ബഹിരാകാശ പറക്കല്‍ നടത്താനും പ്രായോഗിക പരീക്ഷണങ്ങള്‍, അന്താരാഷ്ട്ര ഗവേഷണം, ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാനും പദ്ധതി ലക്ഷ്യമിടുന്നതായി സൗദി സ്പേസ് കമ്മീഷന്‍ അറിയിച്ചു.

രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ ബഹിരാകാശ കുതിപ്പില്‍ വനിതയെയും പങ്കാളിയാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. അമേരിക്കയിലെ ഹൂസ്റ്റണിലെ ആക്സിയോണ്‍ സ്പേസുമായി ചേര്‍ന്നാണ് ബഹിരാകാശ പരിശീലന പരിപാടി ഒരുക്കുന്നത്. സമ്പദ്വ്യവസ്ഥയെ മാറ്റിമറിക്കാനും എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി രാജ്യം ശാസ്ത്രവും സാങ്കേതികവിദ്യയും സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ തൊഴില്‍ ശക്തിയിലേക്ക് സ്ത്രീകളെ കൂടുതല്‍ സമന്വയിപ്പിക്കണമെന്നും പദ്ധതി ആവശ്യപ്പെടുന്നു. സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് ദീര്‍ഘകാലമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് 2018ല്‍ സൗദി അറേബ്യ നീക്കിയിരുന്നു.

ബഹിരാകാശത്തേക്ക് യാത്ര ചെയ്ത ആദ്യത്തെ അറബ് പൗരന്‍ സൗദി രാജകുമാരനായ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ആയിരുന്നു, കിരീടാവകാശിയുടെ അര്‍ദ്ധസഹോദരനും എയര്‍ഫോഴ്സ് പൈലറ്റുമായ അദ്ദേഹം 1985-ല്‍ നാസയുടെ ഡിസ്‌കവറി മിഷന്റെ ഏഴംഗ ക്രൂവിന്റെ ഭാഗമായിരുന്നു. സല്‍മാന്‍ രാജാവിന്റെ ഉപദേശകനായി നിയമിക്കപ്പെട്ട 2018 വരെ സൗദി ബഹിരാകാശ കമ്മിഷന്റെ തലവനായിരുന്നു അദ്ദേഹം.
അയല്‍രാജ്യമായ യുഎഇ ബഹിരാകാശ പദ്ധതിയില്‍ മുന്നേറുകയാണ്.

ബഹിരാകാശത്ത് യുഎഇ പുരുഷനെയും സ്ത്രീയെയും അയച്ചു. 2021 ഫെബ്രുവരിയില്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് ഒരു പേടകം വിക്ഷേപിച്ചു. നവംബറില്‍ ആദ്യത്തെ ചാന്ദ്ര റോവര്‍ വിക്ഷേപിക്കാന്‍ യുഎഇ പദ്ധതിയിടുന്നു. ചാന്ദ്ര ദൗത്യം വിജയിച്ചാല്‍, ചന്ദ്രോപരിതലത്തില്‍ ബഹിരാകാശ പേടകം സ്ഥാപിച്ച രാജ്യങ്ങളായി യുഎസും റഷ്യയും ചൈനയും ഉള്ള ലിസ്റ്റില്‍ യുഎഇയും ലാന്‍ഡര്‍ നല്‍കുന്ന ജപ്പാനും ഇടം പിടിക്കും. ‘ബഹിരാകാശം എല്ലാ മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ്, ഇത് സൗദി ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കാനും പറക്കാനും സൗദി ബഹിരാകാശ കമ്മീഷനുമായുള്ള പുതിയ പങ്കാളിത്തത്തെ സ്വാഗതം ചെയ്യുന്നതായി ആക്സിയം സ്പേസ് പ്രസിഡന്റും സിഇഒയുമായ മൈക്കല്‍ സഫ്രെഡിനി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here