ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി-20 ഇന്ന്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിൽ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇരു ടീമുകളും ഓരോ കളി വീതം വിജയിച്ചതിനാൽ ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.
ബൗളിംഗ് നിരയുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടി ആയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിലൂടെ ജസ്പ്രീത് ബുംറ തിരികെ എത്തിയത് ഇന്ത്യക്ക് ഊർജമാണ്. എന്നാൽ, തുടരെ പരാജയപ്പെടുന്ന ഹർഷൽ പട്ടേലും യുസ്വേന്ദ്ര ചഹാലും ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. പക്ഷേ, ലോകകപ്പ് ലക്ഷ്യമിട്ട് ടീമൊരുക്കുന്നതിനാൽ ഇരുവരെയും മാറ്റിപ്പരീക്ഷിക്കാൻ സാധ്യതയില്ല. എന്നാൽ, 8 ഓവറാക്കി ചുരുക്കിയ കഴിഞ്ഞ മത്സരത്തിൽ ഭുവനേശ്വർ കുമാറിനു പകരം അധിക ബാറ്ററായി ഋഷഭ് പന്തിനെ ഇന്ത്യ കളിപ്പിച്ചിരുന്നു. ഇന്ന് 20 ഓവർ കളി നടന്നാൽ ഭുവിയെത്തന്നെ വീണ്ടും പരിഗണിക്കും. ഓസ്ട്രേലിയയിൽ മാറ്റങ്ങളുണ്ടാവില്ല.
ഇന്ന് ഇവിടെ മഴ പെയ്യാൻ 30 ശതമാനം സാധ്യതയുണ്ട്. എന്നാൽ, അത് ഭീഷണിയല്ല. എങ്കിലും ടോസ് നേടുന്ന ടീം ആദ്യം പന്തെറിയാനാണ് സാധ്യത.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here