ആര്യാടന്‍റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് രാഷ്ട്രീയ കേരളം | Aryadan Muhammed

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിൻറെ നിര്യാണത്തിൽ അനുശോചനമറിയിച്ച് രാഷ്ട്രീയ കേരളം. മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച വ്യക്തിത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തിപരമായ നഷ്ടമെന്ന് രാഹുൽ ഗാന്ധിയും അനുശോചിച്ചു. കക്ഷിരാഷ്ട്രീയത്തിനതീതമായി വിവിധ രാഷ്ട്രീയ നേതാക്കൾ അനുസ്മരിച്ചു.

ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു ആര്യാടൻ മുഹമ്മദെന്നും മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് എന്നും അദ്ദേഹം തയ്യാറായിരുന്നുവെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ അനുശോചന സന്ദേശം. തന്റെ വാദമുഖങ്ങൾ ശക്തമായി നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്ന സാമാജികനായിരുന്നു ആര്യാടൻ മുഹമ്മദെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.

ആര്യാടൻ മുഹമ്മദിൻ്റെ മരണവാർത്തയറിഞ്ഞതിനെ തുടർന്ന് ഭാരത് ജോഡോ യാത്രയുടെ ആദ്യഘട്ടം പൂർത്തിയാക്കി രാഹുൽ ഗാന്ധി നിലമ്പൂരിലെത്തി. തനിക്ക് വ്യക്തിപരമായ നഷ്ടമാണ് മരണമെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് വ്യക്തമാക്കി.

മത നിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവാണ് ആര്യാടനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.മുഖം നോക്കാതെ കാര്യങ്ങൾ വിളിച്ചു പറഞ്ഞയാളാണ് ആര്യാടനെന്നും അദ്ദേഹത്തിൻറെ സംഭാവനകൾ കേരളം ഒരിക്കലും മറക്കില്ലെന്നും എ കെ ആൻറണി പ്രതികരിച്ചു.

പുരോഗമനപരവും മതേതരവുമായ സമീപനവും ജനഹിതം നന്നായി അറിഞ്ഞുള്ള പ്രവർത്തനവും കൊണ്ട് സർവരുടെയും ആദരം നേടിയ നേതാവായിരുന്നു ആര്യാടൻ മുഹമ്മദെന്ന് ഗവർണർ അനുസ്മരിച്ചു. മികച്ച ഭരണതന്ത്രജ്ഞനായ കോൺഗ്രസ് നേതാവെന്നായിരുന്നു എൽഡിഎഫ് കൺവീനർ ഇപി ജയരാജ‍ൻറെ അനുസ്മരണം.

മതേതരവ്യക്തിത്വമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുസ്മരിച്ചു. മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചയാളെന്ന് സ്പീക്കർ എഎൻ ഷംസീർ പ്രതികരിച്ചു.

കോൺഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടൻ മുഹമ്മദെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുശോചനമറിയിച്ചു. സംസ്ഥാനത്തെ കോൺഗ്രസ്സിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നതിൽ ദീർഘകാലം നിർണ്ണായകപങ്കുവഹിച്ച നേതാവെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.

ഏഴുപതിറ്റാണ്ട് കോൺഗ്രസിന് ഊടും പാവും നെയ്ത ദീപ്തമായ പൊതുജീവിതത്തിനാണ് വിരാമമായതെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി പ്രതികരിച്ചു. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കാനും വാക്കിലും പ്രവൃത്തിയിലും തികഞ്ഞ മതേതരവാദിയാകാനും ആര്യാടന് കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും മന്ത്രിമാരും അനുശോചിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News