ഉത്തരാഖണ്ഡിലെ മുന്‍ ബിജെപി നേതാവിന്‍റെ മകന്‍ മുഖ്യപ്രതിയായ റിസപ്ഷനിസ്റ്റിന്‍റെ കൊലപാതകത്തില്‍ വന്‍ പ്രതിഷേധം. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം
സംസ്കരിച്ചു. അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പൂര്‍ണമായി അറിയിക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് കുടുംബം സംസ്കാരത്തിന് സമ്മതിച്ചത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പൂര്‍ണ വിവരം, റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണോ എന്ന ചോദ്യം, പ്രതികള്‍ക്ക് വധശിക്ഷ ഇതായിരുന്നു കുടുംബത്തിന്‍റെ ആവശ്യം. പോസ്റ്റ്മോര്‍ട്ടം ഇന്നലെ പൂര്‍ത്തിയായെങ്കിലും മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബം തയാറായിരുന്നില്ല. ഒടുവില്‍ ജില്ലാ മജിസ്ട്രേട്ടുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മൃതദേഹം ഏറ്റുവാങ്ങി. നൂറുകണക്കിനുപേരാണ് മോര്‍ച്ചറിക്കുമുന്‍പില്‍ തടിച്ചുകൂടി പ്രതിഷേധിച്ചത്. പ്രതിഷേധം കടുപ്പിച്ച നാട്ടുകാര്‍ ബദരിനാഥ്–ഋഷികേശ് ദേശീയപാത മണിക്കൂറുകളോളം ഉപരോധിച്ചു.
റിസോര്‍ട്ടിലെത്തുന്ന അതിഥികളുമായി ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടാന്‍ അങ്കിതയെ പ്രതി പുള്‍കിത് ആര്യ നിര്‍ബന്ധിച്ചതിന് പുറമെ. അങ്കിതയെ ഉപദ്രവിക്കാന്‍ പുള്‍കിത് ശ്രമിച്ചതായും സൂചനയുണ്ട്. സുഹൃത്തുമായുള്ള വാട്സാപ്പ് ചാറ്റിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അങ്കിതയെ കാണാതായതുമുതല്‍ പുള്‍കിത് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചെന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനണോ എന്ന ചോദ്യത്തിൽ സര്‍ക്കാര്‍ പ്രതിരോധത്തിലായി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കുടുംബത്തിന്‍റെ ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here