അറ്റോര്‍ണി ജനറല്‍ ആകണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി (Mukul Rohatgi) നിരസിച്ചു. വീണ്ടുവിചാരം ഉണ്ടായതിനാലാണ് പദവി നിരസിക്കുന്നതെന്ന് മുകുള്‍ റോത്തഗി വ്യക്തമാക്കി. അതേസമയം രാജ്യത്തിന്റെ പരമോന്നത നിയമ ഉദ്യോഗസ്ഥപദവിയില്‍ തന്റെ പേര് പരിഗണിച്ച കേന്ദ്രസര്‍ക്കാരിനോട് റോത്തഗി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
നിലവിലെ അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാലിന്റെ കാലാവധി സെപ്റ്റംബര്‍ 30-ന് അവസാനിക്കും. ഒക്ടോബര്‍ ഒന്നിന് പുതിയ അറ്റോര്‍ണി ജനറലായി മുകുള്‍ റോത്തഗി ചുമതല ഏല്‍ക്കുമെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ എ.ജി. ആകാനുള്ള തീരുമാനത്തില്‍ നിന്ന് റോത്തഗി പെട്ടെന്ന് പിന്മാറുകയായിരുന്നു.
റോത്തഗി പിന്മാറിയ സാഹചര്യത്തില്‍ അടുത്ത എ.ജി. ആരാകണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചകള്‍ സജീവമായി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്കാണ് മുന്‍ഗണന എന്നാണ് സൂചന. നിലവിലെ എ.ജി. കെ.കെ.വേണുഗോപാലിന്റെ കാലാവധി അല്‍പകാലത്തേക്ക് കൂടി നീട്ടുന്നതിനുള്ള സാധ്യതയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വേണുഗോപാലിന്റെ തീരുമാനമാണ് നിര്‍ണ്ണായകമാകുക.
അതേസമയം, ഇതിന് മുമ്പ് 2014- 2017 റോത്തഗി എ-ജിയായി ചുമതല വഹിച്ചിരുന്നു.മുകള്‍ റോത്തഗി രാജിവച്ചതിന് തുടർന്നാണ് കെ കെ വേണുഗോപാൽ അറ്റോണി ജനറൽ സ്ഥാനത്ത് എത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here